2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 17

തെയ്യച്ചരിത്രം 17

പഞ്ചുരുളി:
വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി. തുളു ഭാഷയില്‍ പഞ്ചി പന്നിയാണ്. പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ!. വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്‌. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല്‍ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട്.
ഈ മൂര്‍ത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്. ശാന്ത രൂപത്തില്‍ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ്‌ ചെയ്യുക. നൃത്തത്തിന്റെ മൂര്ദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും.
മലയന്‍, വേലന്‍, മാവിലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്‌. രുദ്ര മിനുക്ക്‌ എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക.
ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ. വിഷ്ണുമൂര്‍ത്തിയാകട്ടെ പാതി ഉടല്‍ മനുഷ്യന്റെതും പാതി സിംഹത്തിന്റെതുമാണ്. (നരഹരി തെയ്യമായ നരസിംഹ രൂപം). ബാലിക്കും,
പുലിദൈവങ്ങള്‍ക്കും, വിഷ്ണുമൂര്‍ത്തിക്കും തണ്ടവാല്‍ എന്ന വിശേഷ ചമയം കാണാവുന്നതാണ്. വാലുള്ള മൃഗം എന്ന സങ്കല്‍പ്പമാണിത്. ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്. ഇവരുടെ മുഖത്തെഴുത്തും അതതു മൃഗത്തിന്റെ ഭാവഹാവാദികള്‍ ഉള്‍ചേര്‍ന്നതാണ്. അത് പോലെ ആടയാഭരണങ്ങളും.
പഞ്ചുരുളി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=ZbemWgNA2yM
കടപ്പാട്: തെയ്യം രിച്ച്വല്‍
മുതലത്തെയ്യം:
കണ്ണൂര്‍ ജില്ലയിലെ ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ്‌ മുതലതെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തര്‍ക്ക്‌ അനുഗ്രഹം നല്‍കുന്നത്. മറ്റ് തെയ്യങ്ങളെപ്പോലെ ഈ തെയ്യം വായ്‌വാക്കുകളൊന്നും ഉരിയാടാറില്ല. തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് ഈ തെയ്യം ക്കെട്ടിയാടുന്നത്. നടുവില്‍ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തില്‍ ഈ തെയ്യം നവംബറില്‍ കെട്ടിയാടാറുണ്ട്. കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഇഴ ജീവി ശല്യത്തില്‍ നിന്ന് രക്ഷ നേടാന്‍ മുതലദൈവത്തെ വിളിച്ചാല്‍ മതിയെന്നാണ് വിശ്വാസം. തലയിലെ പാള എഴുത്തിനു തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ ജീവികളെ വരച്ചതാണ്. കുരുത്തോലക്ക് പകരം കവുങ്ങിന്‍ ഓലയാണ് ഉടയാട. മുഖത്തെഴുത്തിന് വട്ടക്കണ്ണ്‍, തലപ്പാട്ടി ചെന്നിമലര്‍ മുടിയും കാണിമുണ്ട് ചുവപ്പുമാണ്.
തൃപ്പണ്ടാറത്തെ ക്ഷേത്രത്തില്‍ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോള്‍ പുഴയില്‍ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തില്‍ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത് തൃപ്പണ്ടാറത്തമ്മയാണെന്നാണ് വിശ്വാസം. പൂജയ്ക്ക് വൈകിയെത്തിയ ബ്രാഹമണനെ പുറത്തിരുത്തി. മാവിലന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
എന്നാല്‍ വേറൊരു ഭാഷ്യം ഉള്ളത് ഇങ്ങിനെയാണ്‌. പുഴയില്‍ വെള്ളം പൊങ്ങിയതിനാല്‍ അന്തിത്തിരി വെക്കാന്‍ കരയ്ക്ക് ഇക്കരെ വരാന്‍ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതലരൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നാണു കഥ. കഴുത്ത് നീട്ടി കണ്ണുരുട്ടിയാണത്രെ ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത്.
(തുടരും,,,,)

ഫോട്ടോ: പഞ്ചുരുളി തെയ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ