2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യവും തീയ്യരും - 10

തെയ്യവും തീയ്യരും - 10


ടിപ്പുവിന്റെ പടയോട്ട കാലത്ത് മലബാറിലെ തീയ്യരില്‍ ഒരു വിഭാഗത്തെ ഇസ്ലാമിലേക്ക് നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്യുകയും (ഇപ്പോള്‍ ഈ വാദഗതിയില്‍ തര്‍ക്കമുണ്ട്) തിരുവിതാംകൂറിലെ ഈഴവര്‍ തങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു ക്രിസ്തുമതത്തിലേക്ക് മാറുകയും ചെയ്തപ്പോള്‍ അങ്ങിനെ മതം മാറപ്പെട്ട ആളുകളെ വിളിക്കുന്ന പേരാണ് മാപ്പിള. തിരുവിതാകൂറില്‍ ക്രിസ്ത്യാനികളും മലബാറില്‍ മുസ്ലിംങ്ങളും അവരുടെ പരമ്പരകളും ആ രൂപത്തില്‍ ഇപ്പോഴും അറിയപ്പെടുന്നുണ്ട്.

ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരും മുസ്ലിങ്ങളും പറയുന്നത് തങ്ങളുടെ അപ്പനപ്പൂന്മാരുടെ ചരിത്രം നമ്പൂതിരിമാരില്‍ നിന്ന് മാര്‍ഗ്ഗം കൂടിയതാണ് എന്നാണു. അതില്‍ ഒരാളും പറയില്ല തങ്ങള്‍ ഈഴവരില്‍ നിന്നോ ഹരിജനങ്ങളില്‍ നിന്നോ മതം മാറിയവര്‍ ആണെന്ന്. ഇതില്‍ എത്ര കണ്ടു വാസ്തവമുണ്ടായിരുന്നാലും.
ഇന്നും മതം മാറിയ വിഭാഗങ്ങള്‍ക്ക് അവര്‍ എത്തിപ്പെട്ട മതത്തില്‍ നിന്ന് മാന്യമായി കല്യാണം കഴിക്കാനോ അംഗീകാരം ലഭിക്കാനോ കഴിയുന്നില്ല. അവര്‍ ഇന്നും അവശര്‍ തന്നെയാണ്. അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സംവരണാനുകൂല്യങ്ങള്‍ മതം മാറുന്നതതോടെ ഇല്ലാതാകുകയും ചെയ്യും. അത് ലഭിക്കുന്നതിനു വേണ്ടി തങ്ങളെ അവശ ക്രൈസ്തവരായി കണക്കാക്കി സംവരണം ലഭിക്കുന്നതിനു വേണ്ടി അവര്‍ സമരം ചെയ്യുകയാണ്. ഇതാണ് മതം മാറിയവരുടെ അവസ്ഥ. അല്ലാതെ മതം മാറിയവരെ മുഴുവന്‍ അവര്‍ മാപ്പിളമാര്‍ എന്ന് വിളിച്ചു അവരെ എല്ലാ കാര്യങ്ങളിലും പങ്കെടുപ്പിക്കുന്നില്ല. ഈ വാദഗതിയുടെ പൊള്ളത്തരം കാണിച്ചു തരുവാന്‍ ഇത്രയും പറഞ്ഞുവെന്നെയുള്ളൂ.
ഇന്ത്യാചരിത്രവും, കേരള ചരിത്രവും ഈഴവ തീയ്യ ചരിത്രവും പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത് ഈഴവരും തീയ്യരും കേരളത്തിലെ ദ്രാവിഡ വംശജരായ ഒരു ആദിമ ഗോത്രവംശജര്‍ ആണെന്നും ഇവര്‍ ബുദ്ധമതാനുയായികള്‍ ആയിരുന്നു എന്നും ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടിനു മുന്നേ തന്നെ ഇവര്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ്. എന്നാല്‍ ആര്യന്മാര്‍ കേരളത്തിലേക്ക് കുടിയേറി തങ്ങളുടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നത് ക്രിസ്തുവിനു ശേഷം ഏഴു എട്ട് നൂറ്റാണ്ടുകളില്‍ ആണെന്നും കാണാം. അതിനു ശേഷമാണ് കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉടലെടുത്തതും അയിത്തം പോലുള്ള മറ്റ് അനാചാരങ്ങള്‍ ഉണ്ടായതും.
അങ്ങിനെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉണ്ടായപ്പോള്‍ തദ്ദേശീയരായ ഈഴവരെയും തീയ്യരെയും ഇക്കൂട്ടര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ശൂദ്രരായി അവര്‍ കണക്കാക്കിയിരുന്ന നായരിലും താഴെയായി തൊട്ടുകൂടാത്തവരുടെ കൂട്ടത്തിലാണ് കണ്ടത്. ഇതിനു കാരണമായി പറയുന്നത് ഇവര്‍ തങ്ങളുടെ ബുദ്ധമതാചാരം വെടിയാന്‍ തയ്യാറാവാത്തതും മറ്റും ആണ്.
എന്തായാലും ബ്രാഹ്മണ മേധാവിത്വം സ്ഥാപിച്ച ആ സംസ്ക്കാരത്തെയാണ് ചിലര്‍ ഇന്ന് അറിഞ്ഞോ അറിയാതെയോ ആര്‍ഷ ഭാരത സംസ്ക്കാരം എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്‌. അങ്ങിനെ വരുമ്പോള്‍ ആ സംസ്ക്കാരം ഇവിടെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈഴവ, തീയ്യ, നായര്‍ ജാതികളുടെ സ്ഥാനം ആ സംസ്ക്കാരത്തില്‍ എവിടെയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ജന്മം കൊണ്ടല്ല ഒരുവന്‍ കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണനും ചണ്ഡാളനും ആവുന്നത് എന്ന് വാദത്തിനു വേണ്ടി പറയാമെന്നല്ലാതെ ഇവിടെ എല്ലാം ജന്മം കൊണ്ട് തന്നെയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് എന്നാണ് നമ്മുടെയൊക്കെ അനുഭവം. അത് കൊണ്ട് തന്നെ വര്‍ണ്ണ വ്യവസ്ഥയെ തമസ്ക്കരിക്കാതിരിക്കാന്‍ നമുക്കാവില്ല. ഇപ്പോഴും കര്‍മ്മം കൊണ്ട് ആരെയും ബ്രാഹ്മണനാക്കി ഉയര്‍ത്തിയതോ, അംഗീകരിച്ചതോ ആയ ചരിത്രം നമ്മുടെ മുന്നിലില്ല. ഒരുവന്‍ ഏതു ജാതിയില്‍ ജനിക്കുന്നുവോ അവന്‍ ആ ജാതിക്കാരനായിട്ട് തന്നെയാണ് മരണ ശേഷം പോലും അറിയപ്പെടുന്നത്. അല്ലാതെ അവന്റെ കര്‍മ്മം നോക്കി അവനെ മറ്റ് ജാതിയായി ആരും അംഗീകരിക്കാറില്ല എന്നതാണ് വസ്തുത.
ശ്രീനാരായണ ഗുരു എത്ര മഹാനെന്ന് നാം പറഞ്ഞാലും അദ്ദേഹം ഒരു ഈഴവനെന്നെ ഇന്നും അറിയപ്പെടുന്നുള്ളൂ. ഇത് പോലെത്തന്നെയാണ് വാഗ്ഭടാനന്ദ സ്വാമികളും അദ്ദേഹം ഇന്നും തീയ്യന്‍ എന്നെ അറിയപ്പെടുന്നുള്ളൂ. അത് കൊണ്ട് ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരുവന്‍ ബ്രാഹ്മണനും ചണ്ഡാളനും ആവുന്നത് എന്ന വാദത്തില്‍ കഴമ്പില്ല എന്ന് സാരം.
ഇത് നേരത്തെ മറ്റുള്ളവര്‍ ക്ഷേത്രാരാധന നടത്തുന്നത് കണ്ട് നമുക്കും അത് പോലെ വേണം എന്ന് കരുതി തങ്ങളുടെ വിശ്വാസചാരങ്ങളെ വേണ്ടന്നു വെച്ച് അതിനു പിന്നാലെ പോകുന്നവരെ പോലെ തന്നെയാണ്. ആര്‍ഷ ഭാരത സംസ്ക്കാരം കെട്ടിപ്പടുക്കാന്‍ വേണ്ടി തങ്ങളുടെ പാരമ്പര്യം മനസ്സിലാക്കാതെ അത്തരമൊരു സംസ്ക്കാരത്തില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്നറിയാതെ അതിനു പിറകെ പോകുന്നത്. വിളക്കിനു നേരെ കുതിക്കുന്ന ഈയ്യാംപാറ്റകള്‍ ആവാതിരിക്കുവാന്‍ ഇത്തരക്കാര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നന്ന്.
തീയ്യ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും നമ്പൂതിരിമാരെ പ്രവേശിപ്പിച്ചു കൊണ്ടുള്ള പൂജാദി കര്‍മ്മങ്ങള്‍ നടത്തുന്നത് ആശാസ്യമായ ഒരു കീഴ് വഴക്കമല്ല. എല്ലാ ജാതിക്കാരെയും പങ്കെടുപ്പിക്കുക, ഭാഗവാക്കാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് പറയുന്നവരോട് നമ്പൂതിരിമാര്‍ക്ക് ഈ പൂജാവിധിയല്ലാതെ മറ്റൊരു കാര്യവും നല്‍കാത്തതെന്തേ എന്നാണ്? അറിഞ്ഞോ അറിയാതെയോ സ്വന്തം കാവുകളിലും ക്ഷേത്രങ്ങളിലുമുള്ള പൂജാവിധികളുടെ ഉത്തരവാദിത്തം നമ്പൂതിരിമാരുടെ മേല്‍ കെട്ടി വെക്കുന്നത് ഭാവിയില്‍ അതിന്റെ കുത്തകാവകാശം അവരില്‍ നിക്ഷിപ്തമാകുന്ന രീതിയിലേക്ക് അത് വഴിവെക്കും. വീണ്ടും ബ്രാഹ്മണ്യത്തിനു കളമൊരുക്കിക്കൊടുക്കുകയാണ് നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്.
എസ്.എന്‍.ഡി.പി.:- കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാല തൊട്ടു തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും മലബാറിലേക്ക് കുടിയേറിപ്പാര്ത്ത ക്രിസ്ത്യന്‍ കുടിയേറ്റ കര്‍ഷകരുടെ കൂട്ടത്തില്‍ മലബാറിലേക്ക് കുടിയേറിയ ഈഴവരുടെ പരമ്പര ഇന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിനു പുറമേ ഈഴവര്‍ ജോലിയാവശ്യാര്‍ത്ഥവും അല്ലാതെയും ഇവിടെ കുടിയേറിയിട്ടുണ്ട്. അങ്ങിനെ മലബാറില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ പിന്‍തലമുറക്കാരാണ് ഇവിടെ എസ്.എന്‍.ഡി.പി. യുടെ ശാഖകള്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്.
അവരുടെ കൂട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ ചില തീയ്യരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്.
യഥാര്‍ത്ഥത്തില്‍ മലബാറിലെ തീയ്യര്‍ക്ക് ഈഴവ സംഘടനയായ എസ്.എന്‍.ഡി.പി. യുമായി യാതൊരു ബന്ധവും വച്ച് പുലര്‍ത്തേണ്ട ആവശ്യമില്ല. എന്നിട്ടും ചിലരൊക്കെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഈഴവ സംഘടനയില്‍
ഉള്‍പ്പെട്ടിടുണ്ട്. അത്തരക്കാര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി അതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വേണ്ടത്.
എസ്.എന്‍.ഡി.പി. എന്ന സാമുദായിക സംഘടന ഉയര്‍ത്തിപിടിക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടും മലബാറിലെ തീയ്യര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടും അത്യന്തം ഭിന്നമാണ്‌. അത് കൊണ്ട് തന്നെ ഒരിക്കലും തീയ്യര്‍ക്ക്  ഒരു ഈഴവ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എസ്.എന്‍.ഡി.പി. രൂപീകരിച്ചു നൂറ് വര്ഷം പിന്നിട്ടിട്ടും ഇന്നും മലബാറില്‍ വ്യാപകമായി എസ്.എന്‍.ഡി.പി. ശാഖകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് മറ്റൊന്നും കൊണ്ടല്ല. മാധ്യമങ്ങളെയും മറ്റും ഉപയോഗിച്ച് തെറ്റായ പ്രചാരണം അഴിച്ചു വിട്ടു ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സംഘടനയില്‍ ചേര്‍ക്കാനുള്ള ശ്രമവും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്.
(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ