2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 37

തെയ്യച്ചരിത്രം 37

മാപ്പിളത്തെയ്യം:
കാസര്‍ഗോഡ്‌ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടത് കൊണ്ടാണ് ഇവയെ മാപ്പിള തെയ്യങ്ങള്‍ എന്ന് വിളിക്കുന്നത്‌. ഈ തെയ്യങ്ങള്‍ സാധാരണ മുസ്ലിമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കാണുന്നത്. വിവിധ പേരുകളില്‍ അറിയപ്പെടുന ചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ട കഥയാണ് മാവിലന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യങ്ങള്‍ക്കുള്ളത്. കോപ്പാളരും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.
കാസര്‍ഗോഡ്‌ ജില്ലയില്‍ കുമ്പള ആരിക്കാടി കാവിലും, നര്‍ക്കിലക്കാട് കാവിലും, കമ്പല്ലൂര്‍ കോട്ടയില്‍ ദേവസ്ഥാനത്തും പുലിക്കുന്നു ഐവര്‍ പരദേവതാ കാവിലും മൌവ്വേനി കൂലോത്തും, തൃക്കരിപ്പൂര്‍ പേക്കടംകാവിലും മാലോത്ത്‌ കൂലോകം ദേവസ്ഥാനത്തും, നീലേശ്വരം കക്കാട്ട് കാവിലുമാണ് മാപ്പിള തെയ്യങ്ങള്‍ ഉള്ളത്.
പ്രധാന മാപ്പിള തെയ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
ആലി തെയ്യം (ആലിചാമുണ്ടി തെയ്യം)
ഉമ്മച്ചി തെയ്യം
ബപ്പിരിയന്‍ തെയ്യം
മുക്രി പോക്കര്‍ തെയ്യം (പോക്കര്‍ തെയ്യം)
കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി)
ആലി തെയ്യം (ആലിചാമുണ്ടി)അഥവാ ആലി ഭൂതം:
മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്‍ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്‍ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്. കുമ്പളയിലെ ആരിക്കാടി പാടാര്‍കുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന തെയ്യാട്ടത്തില്‍ ആലി തെയ്യം കെട്ടിയാടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ആലി തെയ്യം അനുഗ്രഹിക്കുന്നതു. തുളു നാട്ടിലെ ചില തീയ്യ തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്. 
കുമ്പള ദേശക്കാര്‍ ആലി തെയ്യത്തെ ആലിഭൂതം എന്നും കെട്ടിയാടുന്ന കാവിനെ ആലിഭൂതസ്ഥാനം വിളിക്കാറുണ്ട്.
ഉഗ്ര ദുര്‍മാന്ത്രികനായിരുന്ന ആലി കുമ്പള നാട്ടിനെയും കുമ്പള അരീക്കാടിയിലെ തീയ്യ തറവാട്ടുകാരെയും ഏറെ വിഷമിപ്പിച്ചയാളായിരുന്നു. തീയ്യ തറവാട്ടിലെ സുന്ദരിയായ കന്യകയെ ആലി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‍ തറവാട്ട് കാരണവര്‍ കുലപരദേവതയായ പാടാര്‍ കുളങ്ങര ഭഗവതിയെ പ്രാര്‍ഥിക്കുകയും പാടാര്‍ കുളങ്ങര ഭഗവതി ഈ ദൌത്യം പുതിയ ഭഗവതിയെ ഏല്‍പ്പിക്കുകയും ചെയ്തുവത്രേ. സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയ പാറക്കുളത്തില്‍ ഒന്നിച്ചു കുളിക്കാന്‍ ക്ഷണിക്കുകയും നീരാട്ടിനിടയില്‍ ആലിയുടെ അരയില്‍ കെട്ടിയ ഉറുക്കും തണ്ടും കൈക്കലാക്കുകയും തല്‍സ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തുവത്രേ.
ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടില്‍ ദുര്‍നിമിത്തങ്ങള്‍ ഏറി വരികയും തുടര്‍ന്ന്‍ നടത്തിയ പ്രശ്ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്‍പ്പിക്കുകയും ചെയ്തുവത്രേ.
ആലിയെ കൊന്നത് രക്തചാമുണ്ടി ആണെന്നൊരു പാഠഭേദവും നിലവിലുണ്ട്.
ആലി ചാമുണ്ഡി അഥവാ ആലി തെയ്യം വീഡിയോ കാണാന്‍: 
http://www.youtube.com/watch?v=W72YV-he838
കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍
http://www.youtube.com/watch?v=kTSG-5rPr5M
കടപ്പാട്: സിറ്റി ചാനല്‍
ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും
കാസര്‍ഗോഡ്‌ ജില്ലയില്‍ മടിക്കൈ കക്കാട്ട് കൂലോത്ത് മേടം ഒമ്പതിനാണ് ഉമ്മച്ചി തെയ്യം കെട്ടിയാടുന്നത്‌. കൊലത്തിന്മേല്‍ കോലം ആയാണ് ഈ തെയ്യത്തെ കെട്ടിയാടുന്നത്‌. നീലേശ്വരം രാജാവംശത്തിന്റെ ഉത്ഭവ കഥയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പടനായക വീരനായ യോഗ്യാര്‍ നമ്പടി തെയ്യം ആട്ടത്തിനൊടുവില്‍ ഉമ്മച്ചി തെയ്യമായി മാറുകയാണ് ചെയ്യുക. പൂക്കട്ടി മുടിയും ദേഹത്ത് അരിചാന്തും അണിഞ്ഞു എത്തുന്ന യോഗിയാര്‍ നമ്പടി തെയ്യം ആട്ടത്തിനോടുവില്‍ പര്‍ദ്ദ ധരിച്ചു ഉമ്മച്ചി തെയ്യമായി മാറും. മുഖം മറച്ചു കൊണ്ട് ഈ തെയ്യം നെല്ലു കുത്തുന്ന അഭിനയവും മാപ്പിള മൊഴിയിലുള്ള ഉരിയാട്ടവും ശ്രദ്ദേയമാണ്‌.
നീലേശ്വരം കോവിലകത്ത് ജോലിക്കാരിയായിരുന്ന ഒരു മുസ്ലിം സ്ത്രീ നെല്ലു കുത്തുമ്പോള്‍ തവിട് തിന്നതിന്റെ പേരില്‍ കോവിലകത്തെ കാര്യസ്ഥനായിരുന്ന യോഗ്യാര്‍ നമ്പടി ആ സ്ത്രീയെ ഉലക്ക് കൊണ്ടടിച്ച് കൊന്നു. എന്നാല്‍ ഇതിനു മറ്റൊരു ഭാഷ്യം ഉള്ളത് ഇങ്ങിനെയാണ്‌. കാവിലെക്കുള്ള ഉണക്കലരി തയ്യാറാക്കുന്ന കൂട്ടത്തില്‍ അയല്‍പ്പക്കത്തെ ഒരു ഉമ്മച്ചി (മുസ്ലിം സ്ത്രീ) ഉരലില്‍ നിന്ന് അരി വാരിയെടുത്ത് ഊതിപ്പാറ്റി വായിലിട്ടു നോക്കിയത്രേ. മേല്‍നോട്ടക്കാരനായ യോഗ്യാര്‍ ഇത് കണ്ടു കോപാകുലനാകുകയും കയ്യില്‍ കിട്ടിയ ഉലക്ക കൊണ്ട് അവളെ പ്രഹരിക്കുകയും ചെയ്തു. മര്‍മ്മത്തില്‍ അടിയേറ്റ ഉമ്മച്ചി മരിച്ചു വീണു. തുടര്‍ന്ന്‍ ദുര്‍ നിമിത്തമുണ്ടാകുകയും ഈ മുസ്ലിം സ്ത്രീ പിന്നീട് ഉമ്മച്ചി തെയ്യമായും കാര്യസ്ഥന്‍ യോഗ്യാര്‍ നമ്പടിയും തെയ്യമായി പുനര്‍ജനിച്ചു എന്നാണു ഐതിഹ്യം.
മത സൌഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കാണാവുന്ന ഒരു തെയ്യമാണ്‌ ഉമ്മച്ചി തെയ്യം. പണ്ട് ബ്രാഹ്മണ സംസ്ക്കാരത്തിനു സമൂഹത്തില്‍ സ്വാധീനം കുറവായിരുന്ന കാലത്ത് സമൂഹങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പില്ലാതെ ജനങ്ങള്‍ സാഹോദര്യത്തോടെ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തതിനു തെളിവാണ് ഉമ്മച്ചി തെയ്യം.
ഉമ്മച്ചി തെയ്യത്തിന്റെ കഥ ഇതിവൃത്തമാക്കി സ്കൂള്‍ കലോല്‍സവത്തില്‍ അവതരിപ്പിച്ച നാടോടി നൃത്തം 
http://www.youtube.com/watch?v=6C7f3B9KfiA
കടപ്പാട്: ജോമത്ത് മിക്കായേല്‍ അറക്കല്‍
കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി):
നര്‍ക്കിലക്കാട് മൌവേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളതെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വളളിമലക്കോട്ടയിലെ കിഴക്കന്‍ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്ത്തിക്കൊല്ലുന്നു. തുടര്‍ന്ന്‍ മമ്മദിനെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണ് ഐതിഹ്യം. മാപ്പിളതെയ്യത്തിന്റെ ഉരിയാട്ടത്തില്‍ ഈ സൂചനകള്‍ കാണാം.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ