2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 21

തെയ്യപ്പെരുമ - 21

മന്ത്ര മൂര്‍ത്തികള്‍:
മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപസാന നടത്തുകയും ചെയ്യുന്ന ദേവതകളെയാണ് മന്ത്ര മൂര്‍ത്തികള്‍ എന്ന് പറയുന്നത്. ഭൈരവാദി പഞ്ച മൂര്‍ത്തികള്‍ ഇവരില്‍ പ്രശസ്തരാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍ തെയ്യം, ഗുളികന്‍, ഉച്ചിട്ട എന്നിവരാണ് ഈ ദേവതകള്‍. ഇതിനു പുറമേ കുറത്തിയും മന്ത്രമൂര്‍ത്തിയാണ്. കുഞ്ഞാര്‍ കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, എന്നിങ്ങനെ പതിനെട്ടു തരം കുറത്തിമാരുണ്ടെങ്കിലും ഇതില്‍ ചിലതിനു മാത്രമേ കെട്ടികോലമുള്ളൂ. കണ്ടാകര്‍ണനെയും ചിലര്‍ മന്ത്ര മൂര്‍ത്തിയായി ഉപാസിക്കുന്നുണ്ട്.
വൈഷ്ണവ മൂര്‍ത്തികള്‍:
ഇതിഹാസ പുരാണ കഥാപാത്രങ്ങളുടെ സങ്കല്‍പ്പത്തിലുള്ള തെയ്യങ്ങളാണ് ഇവ. നരസിംഹാവതാര സങ്കല്‍പ്പത്തിലുള്ള വിഷ്ണുമൂര്‍ത്തി, മത്സ്യാവതാരത്തിലുള്ള പാലോട്ട് ദൈവം, ശ്രീരാമവതാര സങ്കല്‍പ്പത്തിലുള്ള അണ്ടലൂര്‍ ദൈവം, ലക്ഷ്മണ സങ്കല്‍പ്പത്തിലുള്ള അങ്ക ദൈവം, ഊര്പ്പഴച്ചി വൈഷ്ണവംശ ഭൂതമായ തെയ്യമാണ്‌. കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ തെയ്യങ്ങള്‍ ലവ കുശ സങ്കല്‍പ്പത്തിലാണ് കെട്ടിയാടിക്കുന്നത്. നെടുപാലിയന്‍ ദൈവം ബാലിയുടെ സങ്കല്‍പ്പത്തിലും കിഴക്കേന്‍ ദൈവം സുഗ്രീവ സങ്കല്‍പ്പത്തിലുമുള്ള തെയ്യങ്ങളാണ്‌. മണവാളന്‍, മണവാട്ടി തെയ്യങ്ങള്‍ ശ്രീരാമന്‍, സീത എന്നിവരുടെ സങ്കല്‍പ്പത്തിലാണ് കെട്ടിയാടുന്നത്‌.
പരേതാത്മാക്കള്‍:
മരണാനന്തരം മനുഷ്യര്‍ ചിലപ്പോള്‍ ദൈവമായി മാറുമെന്ന വിശ്വാസം കാരണം പൂര്‍വികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന പതിവുണ്ട്. കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, പടവീരന്‍, കരിന്തിരി നായര്‍, മുരിക്കഞ്ചേരി കേളു, തച്ചോളി ഒതേനന്‍, പയ്യമ്പള്ളി ചന്തു തുടങ്ങിയവര്‍ വീര പരാക്രമ സങ്കല്‍പ്പത്തിലുള്ള തെയ്യങ്ങളാണ്‌.
പരേതരായ വീര വനിതകളും തെയ്യമായി മാറിയതാണ് മാക്കഭഗവതി (മാക്കപോതി), മനയില്‍ ഭഗവതി, തോട്ടുംകര ഭഗവതി, മുച്ചിലോട്ട് ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തി ചാമുണ്ഡി, മാണിക്കഭഗവതി എന്നിവര്‍ ഇത്തരം തെയ്യങ്ങളാണ്‌.
മന്ത്രവാദത്തിലും വൈദ്യത്തിലും മുഴുകിയവരുടെ പേരിലുള്ള തെയ്യങ്ങളാണ്‌ കുരിക്കള്‍ തെയ്യം, പൊന്ന്വന്‍ തൊണ്ടച്ചന്‍, വിഷകണ്ടന്‍ എന്നീ തെയ്യങ്ങള്‍.
ദൈവ ഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള തെയ്യങ്ങളാണ്‌ മുന്നായീശ്വരന്‍, വാലന്തായിക്കണ്ണന്‍ എന്നീ തെയ്യങ്ങള്‍.
ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ പേരിലുള്ള തെയ്യങ്ങളാണ്‌ കണ്ടനാര്‍ കേളന്‍, പെരുമ്പുഴയച്ചന്‍ തെയ്യം, പൊന്‍മലക്കാരന്‍, കമ്മാരന്‍ തെയ്യം, പെരിയാട്ട് കണ്ടന്‍, മല വീരന്‍ തുടങ്ങിയ തെയ്യങ്ങള്‍. പാമ്പ് കടിയേറ്റ് തീയില്‍ വീണ് മരിച്ച കേളനെ വയനാട്ടുകുലവന്‍ ആണ് ദൈവക്കരുവാക്കി മാറ്റിയത്. കിഴക്കന്‍ പെരുമാളുടെ കോപം കൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണു മരിച്ച ഒരാളുടെ സങ്കല്പ്പിച്ചുള്ള തെയ്യമാണ്‌ പെരുമ്പുഴയച്ചന്‍ തെയ്യം. തൂപ്പൊടിച്ചു നായാട്ടിനും നഞ്ചിട്ടു നായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്‍മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ്‌ പൊന്‍മലക്കാരന്‍ തെയ്യവും, കമ്മാരന്‍ തെയ്യവും. ഐതിഹ്യ പ്രകാരം ഭദ്രകാളിയാല്‍ കൊല്ലപ്പെട്ട ചിണ്ടനെ മലവീരന്‍ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭാഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ചാത്തിരനാണ് പാടാര്‍ കുളങ്ങര വീരന്‍ എന്ന തെയ്യമായത്. മണത്തണ ഭാഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ഒരാളുടെ പേരിലുള്ള തെയ്യമാണ്‌ ഉതിരപാലന്‍ തെയ്യം.
ഗുരുകാരണവ പൂജയും പരേതാരാധനയും:
പുലയരുടെ തൊണ്ടച്ചന്‍ ദൈവങ്ങളില്‍ പ്രമുഖന്‍ പുലിമറഞ്ഞ തൊണ്ടച്ചനാണ്. പുലയര്‍ കെട്ടിയാടുന്ന കുരിക്കള്‍ തെയ്യങ്ങള്‍ ഇവയാണ്. കാരി കുരിക്കള്‍, പനയാര്‍ കുരിക്കള്‍, വട്ടിയാര്‍ പൊള്ള, പിത്താരി (ഐപ്പള്ളി തെയ്യം) വെള്ളൂ കുരിക്കള്‍, അമ്പിലേരി കുരിക്കള്‍, ചിറ്റോത്ത് കുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, വളയങ്ങാടന്‍, തൊണ്ടച്ചന്‍ എന്നിവ.
തെയ്യവും തീയും:
തെയ്യചടങ്ങുകളില്‍ അനുപേക്ഷണീയമായ ഘടകമാണ് തീ അഥവാ അഗ്നി. നേരത്തെ സൂചിപ്പിച്ചത് പോലെ കാവുകളില്‍ കളിയാട്ടം ആരംഭിക്കുന്നത് ഗ്രാമാധിപസ്ഥാനം വഹിക്കുന മഹാക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും കൊണ്ട് വരുന്ന ഭക്തിപൂര്‍വമായ ചടങ്ങോടു കൂടിയാണ്. പള്ളിയറയിലെ നന്ദാര്‍ വിളക്കിലേക്ക്‌ പകര്‍ന്ന ഈ അഗ്നിയില്‍ നിന്നാണ് കുത്തുവിളക്കിലേക്കും, അണിയറ വിളക്കിലേക്കും കൊടിയിലയിലേക്കും മേലേരിയിലേക്കും ഓല ചൂട്ടിലേക്കും എല്ലാം അഗ്നി പകരുന്നത്. തെയ്യാട്ട ചടങ്ങില്‍ ആദിമധ്യാന്തം ഇങ്ങിനെ അഗ്നി നിറഞ്ഞു നില്‍ക്കും.
കുരുതിക്ക് ശേഷം അഗ്നിയില്‍ ചവിട്ടി ശരീര ശുദ്ധി വരുത്തുന്ന തെയ്യങ്ങളെ നമുക്ക് കാണാന്‍ കഴിയും. അത് പോലെ കത്തിജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്ന കുണ്ടോറ ചാമുണ്ഡിയുടെ ഇളംകോലവും, തീക്കൊട്ട കയ്യിലേന്തി നൃത്തമാടുന്ന കുട്ടിച്ചാത്തനെയും വെളിച്ചണ്ണ തുള്ളികള്‍ തീത്തുള്ളികളായി കയ്യിലേറ്റ് വാങ്ങുന്ന ഭൈരവനും കത്തുന്ന മേലേരിയില്‍ ഇരിക്കുന്ന ഉച്ചിട്ട തെയ്യവും ഭക്തന്‍മാരില്‍ അതിശയം ജനിപ്പിക്കുന്ന തെയ്യങ്ങളാണ്‌. ഒരാള്‍പൊക്കത്തില്‍ തയ്യാറാക്കിയ കനല്‍ കൂമ്പാരത്തില്‍ നൂറ്റൊന്ന് വട്ടം എടുത്തു ചാടുന്ന ഒറ്റക്കോലവും കനലില്‍ കിടന്ന് പരിഹാസ രൂപേണ കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന പൊട്ടന്‍ തെയ്യവും നൂറ്റൊന്ന് കോല്‍ത്തിരികള്‍ തിരുമുടിയിലും പതിനാറ് പന്തങ്ങള്‍ അരയിലും ചൂടി നൃത്തമാടുന്ന കണ്ടാകര്‍ണനെയും ഉലര്‍ത്തി കത്തിച്ച തീ നടുവിലൂടെ പല പ്രാവശ്യം പാഞ്ഞുറയുന്ന കണ്ടനാര്‍ കേളന്‍ തെയ്യവും കൈനഖങ്ങളില്‍ ഓരോന്നിലും തീത്തിരി കത്തിച്ചു കളിയാടുന്ന പുള്ളിഭഗവതിയും എല്ലാം അഗ്നിയുമായി ബന്ധപ്പെട്ട ദൈവങ്ങളാണ്.
ഒടയില്‍ നാല് കൂറ്റന്‍ കേട്ടുപന്തങ്ങള്‍ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ടമുടിയിലും കോല്‍ത്തിരികള്‍ കത്തുന്നത് കാണാം. ഒടയില്‍ കുത്തിനിറുത്തിയ തീപന്തങ്ങളാണ് നരമ്പില്‍ ഭഗവതിക്കും കക്കരപ്പോതിക്കും കുളങ്ങരഭഗവതിക്കും ജ്ഞാന സ്വരൂപിണിയായി പ്രത്യക്ഷപ്പെടുന്ന സമയത്ത് രണ്ടു ചെറുപന്തങ്ങള്‍ കൈയിലേന്തിയാണ് മുച്ചിലോട്ട് ഭഗവതി വരിക. തൊണ്ടച്ചന്‍ തെയ്യത്തിനു മുളഞ്ചൂട്ടും മറ്റു തെയ്യങ്ങളായ ഗുളികന്‍ തെയ്യവും, പൂതം തെയ്യവും കത്തിച്ചു പിടിച്ച ചൂട്ടുകളും ഉപയോഗിക്കുമ്പോള്‍ കരിവെള്ളൂരിലെ തെയ്യങ്ങളായ പൂളോനും പുതിച്ചോനും ഒന്നിലധികം പേര്‍ കത്തിച്ചു പിടിക്കുന്ന പന്നിചൂട്ടുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ കതിവന്നൂര്‍ വീരന്‍, പെരുമ്പുഴയച്ചന്‍ തെയ്യങ്ങള്‍ക്ക് നൂറ്റിയൊന്ന് കോല്‍ത്തിരികള്‍ ചേര്‍ന്നുള്ള വാഴപ്പോളകള്‍ കൊണ്ട് തീര്‍ത്ത കമനീയമായ കോല്‍ത്തിരി തറകളുണ്ടാവും. കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ ചെമ്മരത്തി തറയും കൂടിയാണിത്.
അഗ്നിയില്‍ നിന്ന് പാതിരാവില്‍ ഉയിര്‍ത്ത് വന്ന എരുവാച്ചിയമ്മയാണ് വേലര്‍ കെട്ടിയാടുന്ന തീയേന്തി നൃത്തമാടുന്ന ചുടല ഭദ്രകാളി. കണ്ണങ്ങാട്ട് ഭഗവതിയുടെ ഇളംകോലത്തിന്റെ പേര് തന്നെ തീപ്പാറ്റ എന്നാണു. കാവിനു ചുറ്റും ഒരുക്കിയ ചെറിയ ചെറിയ മേലേരിയുടെ മേലെ കൂടി ഒറ്റ ചിലമ്പും കുലുക്കി ഈ തെയ്യം കാവിന് ചുറ്റും പാഞ്ഞോടുകയാണ് ചെയ്യുക.

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ