2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 23

തെയ്യച്ചരിത്രം 23


ഉച്ചിട്ട:
അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.വടക്കിനകത്തച്ചി എന്നും വിളിപ്പേരുണ്ട്.  മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മൂര്ത്തികളിലും മന്ത്രമൂര്ത്തികളിലും പ്രമുഖയാണ് ഈ തെയ്യം. മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡങ്ങള്‍. 
ഉച്ചിട്ടയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിത്യസ്ത കഥകള്‍ പ്രചാരത്തിലുണ്ടു. അതിലൊന്ന് കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ്. മറ്റൊന്ന് ശിവപുത്രിയാണ് എന്നുള്ളതാണ്. വേറൊന്നുള്ളത് ഇങ്ങിനെയാണ്‌: അഗ്നി ദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്ന്‍ വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ്‌ അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ട ജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നുവെന്നുമാണ് കഥ. അഗ്നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖ പ്രസവകാരിണിയായ ഈ ദേവി പാര്‍വതി ദേവിയുടെ സങ്കല്പം ആണ്. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു. കംസന്റെ അന്തകന്‍ ഭൂമിയില്‍ പിറന്നുവെന്നു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ദേവി എന്നും ഐതിഹ്യമുണ്ട്.

ഉച്ചിട്ട തെയ്യത്തിന്റെ വീഡിയോ കാണാന്‍:
Source: theyyam ritual (vengara.com)

കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തന്‍ തെയ്യം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ കുടുംബമാണ് കാളകാട്ടു ഇല്ലം. കാളകാട്ടു തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ വൈഷ്ണവംശമുള്ള കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാളകാട്ടു കുട്ടിച്ചാത്തന്‍ എന്നും ഈ തെയ്യത്തെ വിളിക്കാറുണ്ട്. ബ്രാഹ്മണര്‍ (നമ്പൂതിരിമാര്‍) കെട്ടിയാടുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു.

മന്ഥര പർവതത്തിന്റെ ഉയർച്ച തുലനപ്പെടുത്തതിന് മഹാവിഷ്ണു ഗൃദ്ധ്രരാജനായി അവതരിച്ചുവെന്നും അതാണ്‌ കുട്ടിച്ചാത്തനെന്നുമാണ്‌ തെയ്യക്കോലങ്ങള്‍ കെട്ടുന്ന മലയരുടെ വിശ്വാസം.  അത് കൊണ്ടാണ് തെയ്യത്തിനു വൈഷ്ണവംശം ഉണ്ടെന്നു നേരത്തെ പറഞ്ഞത്.പതിനെട്ട് ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

കേരളത്തിലെങ്ങും വിശ്വാസമുള്ള  ബ്രാഹ്മണരുടെ തെയ്യമായാണ് കുട്ടിശാസ്തനെ പലരും കാണുന്നത്. ശിവന് വിഷ്ണുമായയില്‍ ഉണ്ടായ പുത്രനാണ് കുട്ടിച്ചാത്തന്‍ എന്നും വിശ്വസിക്കുന്നു.  കുട്ടിശാസ്തന്റെ മൂന്നു രൂപങ്ങള്‍ ആണ് പ്രശസ്തമായവ. കരിങ്കുട്ടി ചാത്തന്‍, പൂക്കുട്ടി ചാത്തന്‍, തീക്കുട്ടി ചാത്തന്‍ എന്നിവയാണവ. കുട്ടിച്ചാത്തനെ വര്ഷം മുഴുവന്‍ നീണ്ട  തുടര്‍ച്ചയായ പ്രാര്‍ത്ഥനയിലൂടെ സംതൃപ്തനാക്കിയാല്‍ തങ്ങളുടെ ഏത് ആഗ്രഹങ്ങളും സാധിക്കും എന്നാണു പൊതുവേയുള്ള വിശ്വാസം. ഇതിനായി ചാത്തന്‍ സേവ ചെയ്യുന്നവരുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് വിത്യസ്തമായി മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് രണ്ടു മക്കളുണ്ടായി കരുവാള്‍ എന്ന പേരിലും കുട്ടിച്ചാത്തന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവുമായി നെറ്റിയില്‍ പൂവ്, തൃക്കണ്ണ്‍ എന്നിവയുമായാണ് ജനിച്ചത്.   ഇതില്‍ നിന്ന് ശിവ പാര്‍വതി ദമ്പതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും  അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.

അസാമാന്യ ബുദ്ധിയുള്ള കുട്ടിച്ചാത്തന്‍ പഠിപ്പില്‍ ഒന്നാമനായിരുന്നുവെങ്കിലും ഗുരുവിനെ (ശങ്കര പൂ വാര്യരെ) അനുസരിക്കാന്‍ തീരെ തയ്യാറായില്ല. അത് കൊണ്ട് തന്നെ ഗുരുനാഥന്റെ പക്കല്‍ നിന്ന് ശാസനയും പലപ്പോഴും അടിയും കുട്ടിച്ചാത്തന് ലഭിച്ചു. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു കുട്ടി തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കുട്ടി ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു. ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തുവത്രേ.
ഇതറിഞ്ഞ കാളകാടര്‍ കോപാകുലനാകുകയും വിശന്നു വലഞ്ഞു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. ദ്വേഷ്യം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാള കൂട്ടത്തെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.
വിവരമറിഞ്ഞ കാള കാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.  പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങിനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂപം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

Kuttichathan
Source: Rahul Chandran
Source: Rahul i Dreamz

കരിങ്കുട്ടി ശാസ്തന്റെ വീഡിയോ കാണാന്‍:
Source: Lal Champad
കരിങ്കുട്ടി ശാസ്തന്റെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം

അന്തിക്കുട്ടി ശാസ്തന്റെ വീഡിയോ കാണാന്‍:
Source: theyyam ritual (vengara.com)

കരുവാളമ്മ:
മന്ത്ര മൂര്‍ത്തി വിഭാഗത്തില്‍ പെടുന്ന ഈ ദേവത ശിവപാര്‍വതിമാര്‍ക്ക് പിറന്ന മകളാണ്. ദേവിക്ക് കുട്ടിച്ചാത്തന്റെ സഹോദരിസ്ഥാനം ചിലയിടങ്ങളില്‍ ഉണ്ട്.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ