2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 34

തെയ്യച്ചരിത്രം 34

ഉര്‍വര ദേവതകള്‍:
കാര്‍ഷിക സംസ്ക്കാരവുമായി ബന്ധപ്പെട്ട ദേവതകളെയാണ് ഉര്‍വര ദേവതകള്‍ എന്ന് പറയുന്നത്. കാലിച്ചേകോന്‍, ഉച്ചാര്‍ തെയ്യങ്ങള്‍ (പുലിതെയ്യങ്ങള്‍) ഗോദാവരി (കോതാമൂരി) എന്നിവയാണ് ഉര്‍വര ദേവതകള്‍. വണ്ണാന്‍മാരുടെ കാലിച്ചേകോന്‍ പശുപാലകനും പുലയരുടെ കാലിച്ചേകോന്‍ കൈലാസത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്ന ദേവതയുമാണത്രെ. ഇത് കൂടാതെ കുറത്തി, തൊരക്കാരത്തി, കലിയന്‍, കലിച്ചി, കര്‍ക്കിടോത്തി, കൊടുവാളന്‍, വീരമ്പി, വേടന്‍, കാലന്‍, ഗളിഞ്ചന്‍, മറുത, കന്നി, ഓണത്താര്‍, ഓണേശ്വരന്‍ തുടങ്ങിയ തെയ്യങ്ങളും കാര്‍ഷിക സംസ്ക്കാരത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന തെയ്യങ്ങളാണ്‌
സമൃദ്ധമായ വിളവു ലഭിക്കാന്‍ പൂര്‍വികന്മാര്‍ ഓരോ ദേവതയെ സങ്കല്‍പ്പിച്ച് ആരാധിച്ചിരുന്നു. വയല്‍ദേവതയായ കുറത്തിയമ്മയെ തന്റെ വെറ്റിലകൃഷി കാക്കുന്ന ഭരമെല്‍പ്പിച്ച ഭക്തനായിരുന്നുവത്രേ മണിയറചന്തു. നേര്‍ പെങ്ങള്‍ ഉണ്ണങ്ങ വിലക്ക് ലംഘിച്ച് വെറ്റില നുള്ളിയതിനു കുറത്തിയമ്മ അവളുടെ ഉയിരെടുത്ത് ദൈവക്കോലമാക്കിയത്രെ. ആ തെയ്യമാണ്‌ വേലന്‍മാര്‍ കെട്ടിയാടുന്ന മണിയറ ഉണ്ണങ്ങ. കന്നുകാലികളെ പരിപാലിക്കാന്‍ കാലിച്ചേകോന്‍ തെയ്യവും പുനം കൃഷി നോക്കാന്‍ കൊടുവാളന്‍ തെയ്യവും സദാ ജാഗരൂകരായി ഉണ്ട്. തെയ്യത്തിനുള്ള ഉണക്കലരിയുണ്ടാക്കാന്‍ നെല്ലുകുത്തുന്നതിനിടയില്‍ അപമൃത്യു നേടിയ മുസ്ലിം വനിതയാണ്‌ നേത്യാരമ്മ തെയ്യം. തൊടിയിലെ പ്ലാവില്‍ നിന്ന് കാരണവരുടെ സമ്മതം ചോദിക്കാതെ ചക്കയിട്ടതിനു ജീവന്‍ കൊടുക്കേണ്ടി വന്ന അന്തര്‍ജ്ജനത്തിന്റെ കഥയാണ് മനയില്‍പ്പോതി യുടേത്.
കാലിച്ചാൻ അഥവാ കാലിച്ചേകോൻ:
കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം.
തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ചു കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഇത്തരം കാവുകളില്‍ പ്രധാനമാണ്. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇത് കാലിച്ചാനൂട്ട് അഥവാ കാലിച്ചേകോനൂട്ട് എന്നാണു അറിയപ്പെടുന്നത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നാണ് ഉണക്കലരി കാലിച്ചാന്‍ മരത്തിലെത്തിക്കുന്നത്. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വീടുകളിലും എത്തിക്കും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍ മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ടത്രേ. മേച്ചില്‍ സ്ഥലങ്ങളില്‍ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്. 
പൊയ്ക്കണ്ണ്‍ അണിഞ്ഞ് കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാന്‍ തെയ്യത്തിന്റെ രൂപം വയനാട്ടു കുലവനെ (തൊണ്ടച്ചനെ)ഓര്‍മ്മിപ്പിക്കുന്നതാണ്. തൊണ്ടച്ചന്റെ വെളിച്ചപ്പാട് തന്നെയാണ് കാലിച്ചാന്‍ തെയ്യത്തിനും അകമ്പടിയായി പോകാറുള്ളത് എന്നത് ശ്രദ്ദേയമാണ്‌. കാവുകളായാണ്‌ കാലിച്ചാന്‍ ദേവസ്ഥാനങ്ങള്‍ കണ്ടു വരുന്നത്‌. കാവിനുള്ളില്‍ അല്‍പ്പം ഉയര്‍ത്തിക്കെട്ടിയ രണ്ടു ചെറിയ തറകള്‍ ഉണ്ടാവും ഒന്നില്‍ തിരി വെക്കുകയും മറ്റേതില്‍ തെയ്യാട്ട സമയത്ത് കലശം വെക്കുകയും ചെയ്യും. തെയ്യാട്ടം നടക്കുന്നത് ഈ കാവിനുള്ളില്‍ വെച്ചായിരിക്കും. സ്ഥലനാമങ്ങളില്‍ അടക്കം സ്വാധീനം ചെലുത്താന്‍ ഇത്തരം ദേവസ്ഥാനങ്ങള്‍ വലിയ പങ്കു വഹിച്ചു എന്നതിന് തെളിവാണ് സ്ഥലനാമങ്ങളായ കാലിച്ചാമരം, കാലിച്ചാനടുക്കം, കാലിച്ചാപൊതി, കാലിച്ചാന്‍പൊയ്യില്‍ തുടങ്ങിയവ.
കലിച്ചന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=RaDTIbt_73o
Source: theyyam ritual (vengara.com)
ഉണ്ണങ്ങ:

മണിയറ ചന്തുവിന്റെ നേര്‍പെങ്ങളാണ് ഉണ്ണങ്ങ. വയലില്‍ വിതപ്പണിക്കിറങ്ങുന്ന ചന്തു തന്റെ കിളിവാലന്‍ വെറ്റിലതോട്ടം ആളും ആടും കേറാതെ പരിപാലിക്കാന്‍ തന്റെ ഉപാസനാമൂര്‍ത്തിയായ കുറത്തിയമ്മയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്‌. ആങ്ങിളയില്ലാത്ത നേരത്ത് വയലില്‍ ഇറങ്ങിയ ഉണ്ണങ്ങ തളിര്‍ വെറ്റില നുള്ളി നന്നായി ഒന്ന് മുറുക്കി. മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് അവള്‍ വയലില്‍ തന്നെ തെക്കു വടക്കായി വീണു മരിക്കുകയും ചെയ്തു. നാട്ടുകാരും കൂട്ടുകാരും ചേര്‍ന്ന് ശവം ദഹിപ്പിച്ചു. എന്ന്നാല്‍ കരയുന്ന ചന്തുവിന്റെ വിളികേട്ടു പാഞ്ഞോടി വന്ന കുറത്തിയമ്മ തന്റെ തിരുവായുധമായ വെള്ളിക്കത്തികൊണ്ട് കനല്‍ മാറ്റി. കനല്‍ നടുവില്‍ നിന്നും ഉണ്ണങ്ങ അപൂര്‍വ തേജസ്സോടെ ദൈവക്കോലമായി ഉയര്‍ന്നു വന്നു. വേലന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. 
(
തുടരും,,,,)

1 അഭിപ്രായം: