2013, ജനുവരി 29, ചൊവ്വാഴ്ച

തകഴി ശിവശങ്കരപ്പിള്ളയും പ്രധാന കൃതികളും


തകഴി ശിവശങ്കരപ്പിള്ളയും പ്രധാന കൃതികളും

തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീൻ. ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്. കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്ന സ്ത്രീ ചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണുവിശ്വാസം. തീരപ്രദേശങ്ങളിൽ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിൽ ആവിഷ്കരിച്ചത്.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നുചെമ്മീൻ എന്ന ചിത്രം.
പ്രണയത്തിന്റെയും കാവ്യാത്മകതയുടെയും തെന്നൽ പോലെ വായനക്കാര തഴുകിയ തകഴിയുടെ ഈ നോവൽ റിയലിസത്തിൽ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു. മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയിൽ ഇത് മികച്ചു നിൽക്കുന്നു. മുക്കുവന്റെ ആചാരങ്ങൾ,വിശ്വാസങ്ങൾ,അനുഷ്ഠാനങ്ങൾ,എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ പരുക്കൻ യഥാർഥ്യങ്ങളെ വരെ തകഴി തന്റെ മാന്ത്രിക തൂലികയാൽ ജീവിപ്പിച്ചു നിർത്തുന്നു.

കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ ഒരു നോവലാണ് തോട്ടിയുടെ മകൻ. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാതലമാക്കി രചിച്ചതാണ് ഈ നോവൽ. തൊഴിലാളിവർഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില അവർക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതിൽ തകഴിയുടെ ഈ നോവൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവർക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാൻ തോട്ടിയുടെ മകനു കഴിഞ്ഞു.1947 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.
കഥാപാത്രങ്ങൾ
ഇശക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ മകൻ മോഹനൻ.
കഥ
സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്‌, ഒരു നല്ല തോട്ടിയായിത്തീരാൻ ആശീർവദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപർവതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ്‌ ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ തന്റെ മുൻതലമുറക്കാരായ ഇശക്കുമുത്തുവിനെയോ ചുടലമുത്തുവിനെയോ പോലെ ആയിരുന്നില്ല.

പ്രശസ്ത മലയാളം എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് കയർ. 1978-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ 1997-ൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 250 കൊല്ലത്തെ സമുദായത്തിന്റെ പരിണാമകഥ ‘കയറി‘ൽ കാണാമെന്ന് തകഴി അവകാശപ്പെട്ടിരുന്നു[1]. ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണീ നോവൽ. 250 വർഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ഒരു ഉദ്യോഗസ്ഥൻ വരുന്നതുമുതൽ സമീപകാലത്തെ നക്‌സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. കുട്ടനാട്ടിലെ കുറേ നായർ മരുമക്കത്തായ തറവാടുകളുടെ തകർച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്ര കലകളും, പഴയ ആചാരങ്ങളും നിയമങ്ങളും, കൃഷിയുടെ സംസ്‌കാരവും വ്യവസായവും, സ്ത്രീകളോടുള്ള സമീപനം, കർഷകത്തൊഴിലാളികളുടെ വർഗ്ഗചരിത്രം, ജാതിമത വിശ്വാസങ്ങൾ, മതപരിവർത്തനവും ക്രിസ്ത്യൻ സമുദായത്തിന്റെ വളർച്ചയും യന്ത്രവൽക്കരണം, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം, വിവിധ വർഗ്ഗക്കാരുടെ വിദ്യാഭ്യാസം ഇതെല്ലാം വലിയ ഒരു ക്യാൻവാസിൽ വിശദാംശങ്ങളോടെ, വരച്ചുകാണിക്കുകയാണ് തകഴി ചെയ്തിരിക്കുന്നത്. കഴിഞ്ഞുപോയ ആ കാലഘട്ടത്തെ സംഭാഷണരീതിയും ഭാഷയും എഴുത്തിൽ കൊണ്ടുവരാൻ പ്രയാസമായിരുന്നതിനാൽ അതുകൊണ്ട് കുറെയൊക്കെ ‘ഫ്‌ളാഷ് ബാക്കി’ലൊതുക്കിയതായി തകഴി അനുസ്മരിച്ചിട്ടുണ്ട്.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ