2013, ജനുവരി 29, ചൊവ്വാഴ്ച

ഈഴവരെക്കുറിച്ച് ഒരു പഠനം: ഒന്നാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗത്തെക്കുറിച്ചും ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും കേള്ക്കാത്തവര്‍ കേരളത്തില്‍ ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഇതുമായി ബന്ധപ്പെട്ട് കൂടെ കേള്ക്കുന്ന ഒരു ജാതി പേരാണ് ഈഴവന്‍ അഥവാ തീയ്യന്‍ അതുമല്ലെങ്കില്‍ മധ്യകേരളത്തില്‍ അറിയപ്പെടുന്ന ചോവന്‍ അത്യുത്തര കേരളത്തില്‍ അറിയപ്പെടുന്ന ബില്ലവന്‍.

ഈ ജാതിയുമായി ബന്ധപ്പെട്ടു അറിയപ്പെടുന്ന ഒരു സംഘടനയാണ് നേരത്തെ പറഞ്ഞ ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം അഥവാ എസ്. എന്‍.ഡി.പി. ആരംഭത്തില്‍ ഇത് ഒരു സാമുദായിക സംഘടന ആയിരുന്നില്ല. എന്നാല്‍ ഇന്ന് എസ്. എന്‍.ഡി.പി എന്ന് പറഞ്ഞാല്‍ ഈഴവരുടെ ഒരു സാമുദായിക സംഘടന എന്ന നിലയിലാണ് കേരളീയ പൊതു സമൂഹം കണക്കാക്കീ വരുന്നത്. അതിന്റെ നേതാവ്‌ ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ആണ്.

നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പു ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും സംഘടനകൊണ്ട് ശക്തരാകാനും നാരായണഗുരു നൽകിയ ആഹ്വാനം പ്രാവർത്തികമായത് യോഗം വഴി ആയിരുന്നു. താലികെട്ട് കല്യാണം, പുളികുടി തുടങ്ങിയ അനാചാ‍രങ്ങൾ നിർത്തലാക്കിയതും വിവാഹസമ്പ്രദായം ലളിതമാക്കിയതും ഗുരുവിന്റെ നിർദ്ദേശപ്രകാരം യോഗം പ്രവർത്തിച്ചത് വഴിയാണ്. കെ. അയ്യപ്പന്റെ നേതൃത്വത്തിലുണ്ടായ ‘സഹോദര പ്രസ്ഥാനം’, അയ്യങ്കാളി നേതൃത്വം നൽകിയ ‘സാധുജനപരിപാലന യോഗം’, പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിലുണ്ടായ അരയസമുദായ സംഘടന തുടങ്ങിയവയൊക്കെ യോഗം പ്രവർത്തനങ്ങളിൽ നിന്ന് ഉത്തേജനം ഉൽക്കൊണ്ട് രൂപം കൊണ്ടവയാണ്

നാരായണ ഗുരുവിന്റെ വിപ്ലവകരമായ ഉപദേശങ്ങൾ
• ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
• വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
• ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
• പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
• വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
• കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ അവർണ വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ തീയ്യ എന്ന പേരിലാണ് ഈഴവർ അറിയപ്പെടുന്നത്. തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ . ഉത്തരകേരളത്തിലെ തീയ്യ, അത്യുത്തരകേരളത്തിലെബില്ലവർ എന്നീ വിഭാഗങ്ങളെയും ഈഴവരായി കണക്കാക്കുന്നുണ്ട്.

ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം ചേകവർ എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. തമിഴ് നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘, ‘ബുദ്ധമതക്കാരൻ‘ എന്ന അർത്ഥവും കാണുന്നു.
ചേകവർ
ഉപവിഭാഗമായ തീയർ അവരെ സ്വയം പൊരാളികളായി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പറയുന്നതു ചേകവർ പടനായകന്മാരും നാട്ടുരാജാക്കന്മാരുമെണെന്നാണു. കൂടാതെ, കളരിപ്പയറ്റിൽ സമർത്ഥരായവരേയും ചേകവർ എന്നു വിളിച്ചിരുന്നു.

തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേമലബാറിലും കോഴിക്കോട്ടും തീയ്യർ എന്നും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.

നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ ശൂദ്രരാക്കി ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ ഭരണകർത്താക്കൾ (നമ്പൂതിരി ബ്രാഹ്മണർ) കണക്കാക്കിയിരുന്നത്.

ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷിആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും, കളരിപ്പയറ്റിലും, ജ്യോതിഷത്തിലും, സിദ്ധവൈദ്യത്തിലും അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു.

മലബാറിൽ നടപ്പുള്ള തോറ്റം പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ കർണ്ണാടക) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.
ശ്രീ മുത്തപ്പൻ ക്ഷേത്രം നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും (മഠം) കളരികളും മലബാറിലുടനീളം കാണാം.

അവർണർ
ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്) പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു.
ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെഒരു പഴയകാല തർജ്ജമ നടത്തിയത് പ്രശസ്തനായ ഈഴവ വൈദ്യൻ കായിക്കര ഗോവിന്ദൻ വൈദ്യരായിരുന്നു.

കുല നാമങ്ങൾ
ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.
(തുടരും....)
 

4 അഭിപ്രായങ്ങൾ:

  1. ഇട്ടി അച്ചുതന്‍ ഹോര്ത്തുക്കാസ് മലബാറി കൂടെ കുറിക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. അതെ . ചൂണ്ടിക്കാട്ടിയത്തില്‍ സന്തോഷം.വിട്ടു പോയതാണ്.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്. പക്ഷെ ചേകവൻ / ചേഗോൻ / ചേക്വോൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒരു കുലം ചോവൻ ആയതു ഇവ ലോപിച്ചല്ലേ എന്ന് കരുതേണ്ടി ഇരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. പാരമ്പര്യം മനസ്സിലാക്കാന്‍ ഇത്തരം ലേഖനങ്ങള്‍ സഹായിക്കുന്നു ..

    അത് പോലെ ഗുരുദേവന്‍റെ ആദര്‍ശങ്ങളില്‍ നിന്നു ഇന്നത്തെ എസ്‌എന്‍‌ഡി‌പി യോഗം ഒരു രാഷ്ട്രീയ സംഘടനയായി അതംപതിച്ചിരിക്കുന്ന ചിത്രവും വ്യക്തമാകുന്നു ..

    മറുപടിഇല്ലാതാക്കൂ