2012, നവംബർ 24, ശനിയാഴ്‌ച

പി.ജി.ക്ക് സ്നേഹപൂര്‍വ്വം വിട....

1986 ലാണ് ഞാന്‍ പി.ജി. എന്ന പരമേശ്വരന്‍ ഗോവിന്ദപിള്ളയെ ആദ്യമായി നേരില്‍ കാണുന്നത്. തിരുവനന്തപുരം ഏ.കെ. ജി. സെന്ററില്‍ വെച്ച്. താഴത്തെ നിലയില്‍ ഒരു പറ്റം പുസ്തകങ്ങളുടെ ഇടയില്‍ ഇരിക്കുകയായിരുന്നു പി.ജി. 

പി.ജി.യെക്കുറിച്ച് അതിനു മുന്നേ വായിച്ചറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രൌഡ ഗംഭീരമായ ലേഖനങ്ങള്‍ വായിച്ചു ആവേശം കൊണ്ടിരുന്നു എങ്കിലും നേരില്‍ കാണാന്‍ പറ്റിയിരുന്നില്ല. ആദ്യമായി നേരില്‍ കണ്ടപ്പോള്‍ ആ സന്തോഷം മറച്ചു വെച്ചതുമില്ല. വളരെ സൌമ്യമായി ആ എന്താ സഖാവേ എവിടെയാണ് എന്ന് എന്നോടു ചോദിച്ചപ്പോള്‍ ഞാന്‍ കണ്ണൂരിലാണ് എന്ന് പറഞ്ഞു.

കണ്ണൂര്‍ ഐ.ടി.ഐ.യില്‍ ഒരു പ്രഭാഷണ പരമ്പര വെക്കുന്നുണ്ട്. ഞാന്‍ ഐ.ടി.ഐ. യുടെ ചെയര്‍മാനാണ്. സഖാവിനെ ആ പരിപാടിയില്‍ പന്കെടുപ്പിക്കുവാന്‍ നമുക്ക് അതിയായ ആഗ്രഹമുണ്ട്. സഖാവിന് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എനിക്ക് അടുത്ത മാസം കണ്ണൂരില്‍ പരിപാടിയുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സഖാവ് ചടയനുമായി ഒന്ന് സംസാരിച്ചു ദിവസം കുറിച്ച് എന്നെ അറിയിച്ചോളൂ ഞാന്‍ പങ്കെടുക്കാം എന്ന് പറഞ്ഞു.

അന്ന് സഖാവ് ചടയന്‍ ഗോവിന്ദന്‍ ആയിരുന്നു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി. പിന്നീട് കുറച്ചു സമയം കൂടി സഖാവിന്റെ കൂടെ ചിലവഴിച്ചു ലൈബ്രറി ഒക്കെ നോക്കി കണ്ടു ഞാന്‍ കണ്ണൂരിലേക്ക്‌ തിരിച്ചു. സഖാവ് ചടയനെ പോയി കണ്ടു. ദിവസവും കുറിച്ചു. പി.ജി.യെ അക്കാര്യം വിളിച്ചറിയിച്ചു. പ്രഭാഷണ പരമ്പരയില്‍ മറ്റു പ്രഭാഷകര്‍ അന്ന് ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്ററും യുക്തിവാദി സംഘത്തിന്റെ ശ്രീ ഗംഗന്‍ അഴീക്കൊടുമായിരുന്നു.

നിശ്ചയിച്ച പോലെ പരിപാടി നടത്തി. എന്നാല്‍ പി.ജി.യുടെ പ്രഭാഷണം കഴിഞ്ഞ ഉടന്‍ വേദിയില്‍ നിന്ന് കരിങ്കൊടിയുമായി കെ.എസ.യു., എം.എസ.എഫ് ,ഏ.ബി.വി.പി. എന്നീ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എഴുന്നേറ്റ ഹാളിനു പുറത്തേക്ക്‌ ജാഥയായി നീങ്ങി. പുറത്ത്‌ നിന്ന് പോലീസ്‌ കൊമ്പൌണ്ടിലെക്ക് ഇരച്ചു കയറി.

നമ്മള്‍ ആരും ഇതിനെതിരെ പ്രതികരിക്കാതെ പ്രതിഷേധക്കാരെ അവരുടെ വഴിക്ക് വിട്ടു. പി.ജി.യെ ചടയന്റെ കൂടെ യാതൊരു പ്രയാസവുമില്ലാതെ ജില്ലാ കമ്മിറ്റിയുടെ വണ്ടിയില്‍ കയറ്റി വിട്ടു. അപ്പോള്‍ ചടയന്‍ എന്നോടു ചോദിച്ചു സഖാവേ ഇങ്ങിനെ പ്രശ്നമുണ്ടാകുമെന്ന് അറിയുമെങ്കില്‍ നമ്മളെ ആദ്യമേ അറിയിക്കെണ്ടേ? എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ എന്ത് സമാധാനം പറയും സംസ്ഥാന കമ്മിറ്റിയോട്. ഇല്ല നമ്മാളായി കുഴപ്പക്കാരെ പരിപാടി തീരുംവരെ ഒന്നും ചെയ്യില്ല അത് കൊണ്ട് വലിയ പ്രശ്നമില്ലാതെ പരിപാടി നടത്താന്‍ പറ്റും അതാണ്‌ അറിയിക്കാതിരുന്നത് പിന്നെ നമ്മുടെ ആളുകള്‍ ഒക്കെ ഇവിടെ തന്നെ ഉണ്ട് എന്നും പറഞ്ഞ്പോള്‍ ചടയന്‍ പിന്നെ ഒന്നും പറഞ്ഞില്ല. പരിപാടി എങ്ങിനെയും വമ്പിച്ച വിജയമാക്കുക എന്ന നമ്മുടെ അജണ്ട നടപ്പിലാക്കുക അതായിരുന്നു നമ്മുടെ ഉദ്ദേശം അത് പ്രകാരം പ്രതിഷേധക്കാര്‍ സദസ്സില്‍ നിന്ന് ഇറങ്ങി പോയപ്പോള്‍ അവര്‍ക്ക് പകരം അതിനേക്കാള്‍ കൂടുതല്‍ ആളുകളെ സദസ്സില്‍ നിമിഷ നേരം കൊണ്ട് ഇരുത്താനും പരിപാടി തുടരാനും നമുക്ക് പറ്റി. ആ ഒരു പ്രത്യേക വൈകാരിക അവസ്ഥയില്‍ ഗോവിന്ദന്‍ മാസ്റ്റരുടെ പ്രസംഗം ഓരോ ആളെയും ആവേശം കൊള്ളിച്ചു.തുടര്‍ന്നു പ്രസംഗിച്ച ഗംഗന്‍ അഴീക്കോടും അതെ ആവേശം നില നിര്‍ത്തി കൊണ്ട് തന്നെ സംസാരിച്ചു.

എന്തായാലും അന്ന് പ്രതിഷേധക്കാരായ കെ.എസ.യു. എം.എസ.എഫ് ഏ.ബി.വി.പി. വിദ്യാര്‍ത്ഥികല്‍ അടക്കം അന്നേ പി.ജി.യെ അംഗീകരിച്ചിരുന്നു. പി.ജി.യുടെ പ്രസംഗം തീരുന്നത് വരെ ഒരു ബഹളവുമുന്ടാക്കാതെ അവര്‍ സാകൂതം കേട്ടിരുന്നു.

പി.ജി.യുടെ ഏറ്റവും നല്ല ഒരു സ്വഭാവ സവിശേഷത തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുകയും അത് പാര്‍ട്ടി വിരുദ്ധമാണെന്ന് കണ്ടാല്‍ അത് തിരുത്താനും പാര്‍ട്ടിക്ക്‌ വിധേയമായി പ്രവര്‍ത്തിക്കാനും തയ്യാറാവുക എന്നതായിരുന്നു. മൂന്ന് നാല് തവണ ഇങ്ങിനെ ശാസനകള്‍ ഏറ്റു വാങ്ങി പി.ജി. സ്വയം തിരുത്തി പാര്‍ടിക്ക് വിധേയമായി പ്രവര്‍ത്തിച്ചിരുന്നു. മരിക്കും വരെയും പാര്‍ട്ടിക്ക്‌ വിധേയനായി തന്നെയാണ് പി.ജി. ജീവിച്ചത്.

ഇ.എം.എസിന് ശേഷം പി.ജി.യല്ലാതെ സി.പി.എം.നു ഇത്രയും നല്ല ഒരു ബുദ്ധിജീവി വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ നിസംശയം നമുക്ക്‌ പറയാന്‍ കഴിയും ഇല്ല എന്ന് പി.ജി. യുടെ ആ വിടവ് നികത്താന്‍ ഇനിയൊരു പി.ജി. നമുക്കുന്ടാവില്ല. പി.ജി.ക്ക് തുല്യന്‍ പി.ജി. മാത്രം. പി.ജിക്ക് പകരം വെക്കാന്‍ മറ്റൊരു പി.ജി. യില്ല.

സഖാവിന്റെ ജ്വലിക്കുന്ന സ്മരണക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ