2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

അസുഖം ഭേദമാകട്ടെ എന്നാശംസിക്കുന്നു

സി.പി.എം.ല്‍ നിന്ന് പുറത്താക്കപ്പെട്ട് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി സഖാവ് എം.വി. രാഘവനെ സി.പി.എം. സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സന്ദര്‍ശിക്കുകയുണ്ടായി. അസുഖ വിവരം തിരക്കി പതിനഞ്ചു മിനുട്ട് സംസാരിച്ച ശേഷമാണ്‌ പിണറായി അവിടുന്നു വിട വാങ്ങിയത്.

ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കുകയുമുണ്ടായി.. അവരെ സബന്ധിച്ചിടത്തോളം സി.എം.പി. യു.ഡി.എഫ് വിട്ടു വരുന്ന കാര്യവും, പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി പിരിച്ചു വിട്ടു സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യവും മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.

എന്നാല്‍ ദീര്‍ഘകാലം സി.പി.എം,.ന്റെ കൂടെ പ്രവര്‍ത്തിച്ചയാളുടെ അസുഖ വിവരം അന്വേഷിക്കാനാണ് സി.പി,.എം. സംസ്ഥാന സെക്രട്ടറി പോയത് എന്ന് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല. സി.പി.എം. ന്റെ ഈ മാനുഷിക മുഖത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരു മാധ്യമവും തയ്യാറായി കണ്ടതുമില്ല. എന്തായാലും അത് അവിടെയിരിക്കട്ടെ.

കഴിഞ്ഞ കുറെ നാളുകളായി പാര്‍ക്കിന്‍സന്‍ രോഗത്തിനു അടിമപ്പെട്ട് ചികിത്സയിലാണ് സഖാവ് എം.വി. രാഘവന്‍. പ്രമേഹവും രക്തസമ്മര്‍ദ്ദവും വേറെയുമുണ്ട്. ഇതിനിടയിലാണ് ന്യുമോണിയ ബാധയെ തുടര്‍ന്നു ചൊവ്വാഴ്ച അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും സംസാര ശേഷി നഷ്ടപ്പെടുകയും വൃക്കയുടെയും ശ്വാസ കോശത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ്. മരുന്നുകളോട് നേരിയ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ മന്ദഗതിയിലാണ്. നാല്‍പ്പത്തി എട്ട് മണിക്കൂര്‍ കഴിഞ്ഞാലെ അപകടനില തരണം ചെയ്തു എന്ന് പറയാന്‍ കഴിയൂ.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലെ ഒരു വിദഗ്ദ ഡോക്ടര്‍ പരിയാരത്ത് എത്തുന്നുണ്ട്. ഇതിനു പുറമേ പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്. എം. അഷ്റഫിന്റെ നേത്രുത്വത്തിലുള്ള വിദഗ്ദ സംഘമാണ് എം.വി.രാഘവനെ ചികിത്സിക്കുനത്.

മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്‍ (എം.വി.ആര്‍) സി,.പി.എം. പ്രവര്ത്തകരുടെ മനസ്സില്‍ കനല്‍ കോരിയിട്ടത് 1994 ലായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത കൂത്തുപറമ്പ് വെടിവെപ്പ് അഞ്ചു യുവ സഖാക്കളെയാണ് അന്ന് വെടിവെച്ചു കൊന്നത്. ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പ്പന്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. അതോടൊപ്പം സഖാവ് ഇപി.ജയരാജനെ പാര്‍ട്ടി സമ്മേളനം കഴിഞ്ഞു വരുന്ന വഴി തീവണ്ടിയില്‍ ആന്ധ്രാപ്രദേശില്‍ ഓങ്കോല്‍ എന്ന സ്ഥലത്ത് വെച്ച് സുധാകരനും എം.വി.രാഘവനും ഏര്‍പ്പാട് ആക്കിയ വാടക് ഗുണ്ടകള്‍ മാരകമായി വെടിവച്ചു പരിക്കേല്‍പ്പിച്ചു മരണത്തില്‍ നിന്ന് കഷ്ടിച്ച് രകഷപ്പെട്ടതും സി.പി.എം. പ്രവര്‍ത്തകരുടെ മനസ്സില്‍ ഇന്നും കനലായി തുടരുന്നു. ഇതിനു രാഘവനെ പോലീസ് ഒരു തവണ അറസ്റ്റു ചെയുതുവെങ്കിലും കൊലക്കുറ്റത്തിനു കണ്ണൂര്‍ കോടതിയില്‍ കേസ് നടന്നുവെങ്കിലും കേസ് എവിടേയുമെത്തിയില്ല.

ബദല്‍രേഖ അവതരിപ്പിച്ച് അത് പരാജയപെട്ടതിനു ശേഷവും അതില്‍ ഉറച്ചു നിന്ന് പാര്‍ട്ടിക്ക് വിധേയനാവാതിരുന്നതിനാലാണ് 1986 ല്‍ സഖാവ് എം.വി.രാഘവനെയും ഒരു കൂട്ടം നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ പി.വി.കുഞ്ഞിക്കണ്ണന്‍, സി.പി.മൂസാന്‍ കുട്ടി പുത്തലത്ത് നാരായണന്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും കേരള കൊണ്ഗ്രസുമായി ബന്ധം സ്ഥാപിച്ച് പുതിയ മുന്നണി ഉണ്ടാക്കണം എന്നതായിരുന്നു ആ ബദല്‍ രേഖ. ആദ്യകാലത്ത് ഇതിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന സഖാവ് ഇ.കെ. നായനാര്‍ പാര്‍ട്ടിക്ക് വിധേയനായി ആ നിലപാട് തിരുത്തിയപ്പോള്‍ മറ്റുള്ളവര്‍ അതിനു തയ്യാറായില്ല. സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോലെ പലരും അന്ന് ഈ ബദല്‍ രേഖയെ പിന്തുണച്ചുവെങ്കിലും അവരൊക്കെ തങ്ങളുടെ നിലപാട് തിരുത്തി പാര്‍ട്ടിക്ക് കീഴില്‍ ഉറച്ചു നിന്നു. നായനാര്‍ക്ക് ഇ.എം.എസ്. പാര്‍ടി സെക്രട്ടറി സ്ഥാനം വാഗദാനം ചെയ്തത് കൊണ്ടാണ് നായനാര്‍ ബദല്‍ രേഖയില്‍ നിന്ന് പിന്മാറിയതെന്നും നായനാര്‍ വഞ്ചകനാണെന്നുമായിരുന്നു അന്ന് എം.വി. രാഘവന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ചുണക്കുട്ടന്മാരായ നിരവധി നേതാക്കള്‍ ആയിരുന്നു അന്ന് ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്.

സി.പി.എം.നേ വെല്ലുവിളിച്ചു കൊണ്ട് സി.എം.പി.എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി മനോരമ മാതൃഭൂമി പത്ര മുത്തശ്ശിമാരുടെ പരിലാളനത്തോടെ യു.ഡി.എഫിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ സി.പി.എം.നെതിരെ ആഞ്ഞടിച്ച രാഘവന്റെ പൊതുയോഗങ്ങളില്‍ വമ്പിച്ച ആള്‍ക്കൂട്ട’മായിരുന്നു അന്നുണ്ടായിരുന്നത്‌. എന്നാല്‍ ഇതിനെതിരെ കേരളമങ്ങോളമിങ്ങോളം ഇ.എം.എസ്. 364 പൊതുയോഗങ്ങളിലാണ് പ്രസംഗിച്ചത് കൂടാതെ നിരവധി ലേഖന പരമ്പരകള്‍ ദേശാഭിമാനിയിലും ചിന്തയിലും ഇ.എം.എസിന്റെതായി വന്നു. എങ്കിലും 1987 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ അഴീക്കോട് മന്ധലത്തില്‍ നിന്ന് രാഘവന്‍ സി.എം.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. പക്ഷെ ഒരു ബദല്‍ പാര്‍ട്ടിയായി സി.എം.പി.യെ ഉയര്‍ത്തികൊണ്ട് വരാന്‍ രാഘവന് കഴിഞ്ഞില്ല.
മാത്രവുമല്ല അത്തവണ കേരള ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗില്ലാത്ത ഒരു മന്ത്രി സഭ സഖാവ് ഇ.കെ. നായനാരുടെ നേത്രുത്വത്തില്‍ വരികയും ചെയ്തു.

തുടര്‍ന്ന്‍ 1991 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ കഴക്കൂട്ടം മന്ധലത്തില്‍ നിന്നും രാഘവന്‍ മത്സരിച്ച് ജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായി. 26-06-1991 മുതല്‍ 16-03-1995 വരെയും തുടര്‍ന്നു ആന്റണി മന്ത്രി സഭയില്‍ 22-03-1995 മുതല്‍ 09-05-1996 വരെയും അദ്ദേഹം സഹകരണ വകുപ്പ് കൈകാര്യം ചെയ്തു. വീണ്ടും ഏ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ 17-05-2001 മുതല്‍ 29-08-2004 വരെയും പിന്നീട് 31-08-04 മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ഭരണം തുടര്‍ന്നു.

രാഘവന്‍ മന്ത്രിയായിരിക്കുന്ന സമയത്താണ് 1993 ല്‍ കണ്ണൂര്‍ തളാപ്പിലെ ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി തിരെഞ്ഞെടുപ്പു നടന്നതും അതിന്റെ ഭരണം രാഘവന്‍ പിടിച്ചെടുത്തതും തുടര്‍ന്നു സി.പി..എം.ന് നേരെ നടന്ന അക്രമപരമ്പരകളുടെ പരിണിതഫലമാണ് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ നടന്ന അതിക്രമങ്ങള്‍. അതിന്‍റെ പേരില്‍ ദേശീയ വാര്‍ത്താ മാധ്യമങ്ങളെയും മൃഗ സ്നേഹികളെയും അടക്കം കൂട്ടുപിടിച്ചു സി.പി.എം.നെതിരെ ആഞ്ഞടിച്ച രാഘവന്‍ പാമ്പ് വളര്‍ത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സഖാക്കളെ 13 വയസ്സിനു മുകളിലുള്ള ആണായി പിറന്നവരെ ഒന്നടങ്കം വേട്ടയാടി പിടിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ജാമ്യമില്ലാത്ത കേസ് എടുത്ത് ജയിലിലടക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് നടത്തിയ നരനായാട്ട് നാട്ടുകാര്‍ക്ക് ഇപ്പോഴും മറക്കാന്‍ കഴിയില്ല. ഈ കേസില്‍ നിന്ന് മോചനം ലഭിക്കുവാന്‍ നിരവധി വര്‍ഷങ്ങള്‍ എടുത്തു. ഒടുവില്‍ കേസില്‍ എല്ലാവരെയും കോടതി വെറുതെ വിട്ടു.

2001 ല്‍ ഈ പാമ്പ്‌ വളര്‍ത്ത് കേന്ദ്രത്തിലെ മൃഗങ്ങളെ വയനാട്, പാലക്കാട് തുടങ്ങിയ വനമെഖലകളില്‍ പുനരധിവസിപ്പിക്കാന്‍ വേണ്ടി പോലീസിന്റെയും വനപാലകരുടെയും സഹായത്തോടെ മൃഗങ്ങളെ ചാക്കിളും മുളന്തണ്ടിലും കെട്ടി അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും തളിപ്പറമ്പ മജിസ്ട്രേറ്റിന്റെ അനുമതി അന്ന് കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

1993 ലെ പാമ്പ് വളര്‍ത്ത് കേന്ദ്രം സംഭവം കഴിഞ്ഞ ശേഷമാണ് 1994 ല്‍ കൂത്തുപറമ്പ് സംഭവം നടക്കുന്നത്. ഈ രണ്ടു സംഭവങ്ങളും വഴിതെറ്റിപ്പോയ എം.വി. രാഘവന്‍ എന്ന തങ്ങളുടെ പ്രിയപ്പെട്ട പഴയ നേതാവിനെ അതി കഠിനമായി വെറുക്കാന്‍ കണ്ണൂര്കാരെ പ്രേരിപ്പിച്ചു. അതിന്റെ കനലുകള്‍ ഇന്നും ഓരോ സഖാവിന്റെയും മനസ്സില്‍ കിടന്നു നീറുകയാണ്.

ഇങ്ങിനെയൊക്കെയാണെങ്കിലും എം.വി.രാഘവന്‍ എന്ന ആ പഴയ കമ്മ്യൂണിസ്റ്റ്കാരനെ ഇഷ്ടപ്പെടുന്നവര്‍ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. സി.പി.എം.നേ തോല്‍പ്പിക്കാന്‍ യു.ഡി.എഫ്. പാളയത്തില്‍ പോയ പുതിയ രാഘവനോട് പലര്‍ക്കും പുഛ്‌ചഭാവം തന്നെയാണ് ഇപ്പോഴും.

ശങ്കരന്‍ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനായി 1933 മേയ് 5ന് പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്‍ (എം.വി.ആര്‍) ജനിച്ചു. തന്റെ ഒന്നര വയസ്സില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിക്ക് വയസ്സ് രണ്ടര മാത്രം. കൂട്ടു കുടുംബത്തില്‍ കാരണവര്‍ കുഞ്ഞമ്പു നമ്പ്യാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്‌. കാരണവര്‍ നെയ്ത്ത് തൊഴിലാളിയായിരുന്നു. കൂടാതെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയുമായിരുന്നു. അമ്മൂമ്മയായിരുന്നു അമ്മയേക്കാള്‍ രാഘവനെ ഏറെ സ്വാധീനിച്ച വ്യക്തി. പലപ്പോഴും അമ്മ വഴക്ക് പറയുമ്പോള്‍ രാഘവന് അനുകൂലമായി ഇടയില്‍ കയറി വീഴുന്നതും രാത്രിയില്‍ പുറത്ത് പോയി വരുമ്പോള്‍ ഭക്ഷണം വിളമ്പി വെച്ച് ഉറങ്ങാതെ കാത്തിരിക്കുന്നതും അമ്മൂമ്മയായിരുന്നുവത്രേ.

വീട്ടിലെ സാമ്പത്തിക സ്ഥിതി കാരണം പഠനം പ്രാഥമിക വിദ്യാഭ്യാസത്തോട് കൂടി നിര്‍ത്തേണ്ടി വന്നു. ചേച്ചിയും പഠനം നിര്‍ത്തിയത് ഒന്നിച്ചായിരുന്നു. പാപ്പിനിശ്ശേരി മാനേജ്മെന്റ് എല്‍.പി.സ്കൂളില്‍ ആയിരുന്നു പഠനം. ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയ ഓര്‍മ്മകള്‍ മാത്രം ബാക്കിയുണ്ട്. പന്ത്രണ്ടോ പതിനാലോ വയസ്സിലാണെന്ന് തോന്നുന്നു പഠന’ത്തിനു ശേഷം ഒരു നെയ്ത്ത് തൊഴിലാളിയായിമാറി. എന്നാല്‍ ജോലിയില്‍ വലിയ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്തെ ഒരു രൂപ കൂലിക്കുള്ള ജോലി ദിവസം ചെയ്യുമായിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. നെയ്ത്ത്ശാല മടുത്തപ്പോള്‍ പിന്നീട് ചേക്കേറിയത് ഒരു പ്ലൈവുഡ്‌ കമ്പനിയില്‍ ആയിരുന്നു. പാപ്പിനിശ്ശേരിയിലെ ഈസ്റ്റെന്‍ പ്ലൈവുഡ്‌സില്‍. ഒന്നോ രണ്ടോ മാസമ അവിടെയും ജോലി നോക്കിയുള്ളൂ. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെക്കിറങ്ങി.

ഇതിനിടയിലാണ് രാഘവന്‍ രണ്ടു ശീലങ്ങള്‍ കരസ്ഥമാക്കിയത് ഒന്ന് ബീഡി വലിയും മറ്റൊന്ന് വായനയും. ഇതില്‍ ബീഡിവലി അടിയന്തിരാവസ്ഥകാലം വരെ തുടര്‍ന്നിട്ടാണ് നിര്‍ത്തിയത്. വായന തുടര്‍ന്നു. കൂടാതെ ജോലി കഴിഞ്ഞു വന്ന സമയത്ത് നിശാ;പഠനശാലയിലും പോകുമായിരുന്നു. വായനയിലൂടെ’യാണ് ലോക കാര്യങ്ങള്‍ അന്ന് കൂടുതലായി മനസ്സിലാക്കിയത്.

16 വര്‍ഷക്കാലം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി സഖാവ് എം.വി.രാഘവന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‍ ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി ചെയര്‍മാന്‍, പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം ചെയര്‍മാന്‍, പറശ്ശിനിക്കടവ് പാമ്പ്‌ വളര്‍ത്ത് കേന്ദ്രം. ആയുര്‍വേദ മെഡിക്കല്‍കോളേജ്, സഹകരണ മേഖലയില്‍ ആദ്യത്തെ മെഡിക്കല്‍ കോളെജായ പരിയാരം മെഡിക്കല്‍ കോളേജ് ഇവയുടെയൊക്കെ എല്ലാമെല്ലാമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂളിന്റെ വികസനത്തിലും മുന്പന്തിയില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പാവപ്പെട്ട നിരവധി സഖാക്കന്മാരുടെ കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഈ സ്ഥാപനങ്ങളിലൊക്കെ ജോലി കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ദ പതിപ്പിച്ചു.

ഏറ്റവും അധികം നിയോജക മന്ധലങ്ങളില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റിക്കാര്‍ഡ് എം.വി.രാഘവന് മാത്രമുള്ളതാണ്. സി.പി.എം. ല്‍ ഉണ്ടായിരുന്ന കാലത്ത് 1970ല്‍ മാടായി, 1977ല്‍ തളിപ്പറമ്പ്, 1980;ല്‍ കൂത്ത്പറമ്പ, 1982ല്‍ പയ്യന്നൂര്‍ എന്നിവടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു എം.എല്‍.ഏ. ആയി. സി.എം.പി. രൂപീകരിച്ച ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ 1987ല്‍ അഴീക്കോട്, 1991ല്‍ കഴക്കൂട്ടം 2001ല്‍ തിരുവനന്തപുരം വെസ്റ്റ്‌ എന്നിവിടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.

സി.പി,എം.ല്‍ ഉണ്ടായിരുന്ന സമയത്ത് ശത്രുപക്ഷത്തുള്ളവര്‍ രാഘവനെ “മാടായി മാടന്‍” എന്നായിരുന്നു വിളിച്ചിരുന്നത്‌. മാടായിയില്‍ നിന്നായിരുന്നു രാഘവന്‍ ആദ്യമായി എം.എല്‍.ഏ.ആയി തിരെഞ്ഞെടുക്കപ്പെട്ടത്‌. രാഘവന്റെ അക്കാലത്തെ ചങ്കൂറ്റത്തോടെയുള്ള പ്രവര്‍ത്തനം എതിരാളികളില്‍ പോലും ഭയ ഭക്തി ബഹുമാനം ഉണ്ടാക്കിയിരുന്നു.

രാഘവന്‍റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ എഴുതിയ ആത്മകഥ “ഒരു ജന്മം” ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഖാവ് എം.വി.രാഘവന്റെ കുടുംബവുമായി എനിക്ക് ബന്ധപ്പെടാന്‍ ഇട വന്നത് ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളേജില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1980കളില്‍. അന്ന് രാഘവന്റെ മൂത്ത മകന്‍ അവിടെ പഠിച്ചിരുന്നു. ഗിരീഷ്‌. രാഘവന്റെ അടുത്ത ബന്ധത്തില്‍പ്പെട്ട സഹദേവന്‍ അന്ന് എന്റെ കൂടെയായിരുന്നു പഠിച്ചിരുന്നത്. അങ്ങിനെയാണ് ഗിരീഷിനെയും അത് വഴി അവരുടെ വീട്ടില്‍ പോകാനും അടുത്ത് ഇടപഴകാനും ഉള്ള അവസരം ഉണ്ടായത്. പോരാത്തതിന് രാഘവന്റെ മൂത്ത മകള്‍ ഗിരിജയുടെ ഭര്‍ത്താവ് സഖാവ് ഇ.പി.കുഞ്ഞിരാമന്‍ പഠിപ്പിച്ചിരുന്നതും നമ്മുടെ കോളേജില്‍ ആയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്നു വിഷയം. ഇ.പി.അക്കാലത്ത് ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂളിന്റെ പിറകിലായിട്ടായിരുന്നു അന്ന് അവരുടെ വീട്. ഇ.പി.കൂവോട്ടും. ഓടിട്ട ഒരു സാധാരണ വീട്. ലളിതമായ ജീവിതം. സ്നേഹത്തൊടെയുള്ള പെരുമാറ്റം. കൂട്ടത്തില്‍ പറയാന്‍ വിട്ടത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സി.വി. ജാനകി എന്നാണു. അവിടെ കളിക്കാന്‍ ചെന്നാല്‍ എപ്പഴും വെള്ളവും ചായയും പലഹാരങ്ങളും ഒക്കെ തരുന്ന ജാനകിയേച്ചി. ഒരു മകള്‍.(മൂത്തത്) മൂന്നു ആണ്‍ മക്കള്‍.(ഇളയവര്‍) ഇതില്‍ എം.വി. നികേഷ് കുമാര്‍ ആണ് രാഘവനെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.

സഖാവ് എം.വി.രാഘവന്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ജാനകിയെച്ചിയെയും അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. പിത്താശായ കല്ലിനെ തുടര്‍ന്നുള്ള വയറുവേദനയാണ് പ്രശ്നം. രണ്ടാളുടെയും ആരോഗ്യനില സാമാന്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണു സഖാവ് ഇ.പി.കുഞ്ഞിരാമന്‍ മാസ്റ്ററെ വിളിച്ചപ്പോള്‍ ഇന്ന് അറിയാന്‍ കഴിഞ്ഞത്. മക്കള്‍ എല്ലാവരും അടുത്തുണ്ട് എന്നും പറഞ്ഞു. രണ്ടു പേരുടെയും അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നാശംസിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ