2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

മദ്യാസക്തിയും മലയാളിയും

കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്കെതിരെയും കുടിച്ചു തകരുന്ന കേരളത്തെയും കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ “കുടിയല്ല ജീവിതം” എന്ന പരമ്പരയെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. എന്തായാലും ഈ ചാനല്‍ ചര്‍ച്ചകള്‍ കുറച്ചെങ്കിലും മദ്യാസക്തി കുറയ്ക്കാനും വേണ്ടപ്പെട്ടവരെക്കൊണ്ട് ചില അത്യാവശ്യ നടപടികള്‍ സ്വീകരിപ്പിക്കാനും കഴിഞ്ഞാല്‍ അത് അത്ര കണ്ടു വിജയം എന്ന് പറയാം. 

ഏഷ്യാനെറ്റ് എന്ന ചാനല്‍ ഉയര്ത്തിപിടിക്കുന്ന രാഷ്ട്രീയത്തോടുള്ള വിയോജിപ്പ്‌ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ പുറത്ത് വിടുന്ന ഇത്തരം പരമ്പരകളെ നമുക്ക് സഹര്‍ഷം സ്വാഗതം ചെയ്യാവുന്നതാണ്. അതിനു നമ്മുടെ കക്ഷി രാഷ്ട്രീയം ഒരു തടസ്സമാകരുത്.

മറ്റെല്ലാ അസുഖങ്ങളെയും പോലെ മദ്യാസാക്തിയും ഒരു രോഗമാണ് എന്ന് തിരിച്ചറിഞ്ഞു അത്തരക്കാരെ ഡി.അഡിക്ഷന്‍ സെന്ററില്‍ ചികല്‍സക്ക് എത്തിക്കുകയുമാണ് നാം ചെയ്യേണ്ടത്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ഈ മേഖലയെ സര്‍ക്കാര്‍ അത്ര പെട്ടന്നൊന്നും കൈവിടില്ല എങ്കിലും മദ്യത്തിന്റെ അനിയന്ത്രിത ലഭ്യതയും മദ്യ ഷോപ്പുകളുടെ എണ്ണവും നിയന്ത്രിച്ചു കൊണ്ട് ഈ വഴിയില്‍ ഒരു തുടക്കം കുറിക്കാന്‍ സര്‍ക്കാരിനെ നാം നിര്‍ബന്ധിതരാക്കണം.

കേവലം പന്ത്രണ്ടു വയസ്സ് മുതല്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞു എന്ന് പറയുമ്പോള്‍ ഇതിന്റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

കച്ചവടവല്‍കൃത സമൂഹത്തില്‍ മദ്യത്തിനു ലഭിക്കുന്ന സാമൂഹ്യ അംഗീകാരം പലരെയും ഇതിലേക്ക് ആകൃഷ്ടരാക്കുന്നുണ്ട്. അത്തരം സാമൂഹ്യ അംഗീകാരത്തെ ബോധപൂര്‍വ്വം നമ്മള്‍ സാമൂഹ്യ തിന്മയായി അവതരിപ്പിച്ചു ജന മനസ്സുകളില്‍ ഇതിനെതിരെയുള്ള ഒരു ബോധവല്‍ക്കരണ പരിപാടി അതി ശക്തിയായി ആരംഭിക്കെണ്ടിയിരിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ കുടി നിര്‍ത്തിക്കാന്‍ പറ്റിയില്ലെങ്കിലും ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ ഇതിന്റെ അളവ് കുറയ്ക്കാനും ക്രമേണ ക്രമേണ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താനും നമുക്ക് ആകും. ഇച്ചാശക്തിയോട് കൂടി ഇതിന് മുന്നിട്ടിറങ്ങാന്‍ ഓരോരുത്തരും തയ്യാറാകുമോ എന്നതാണ് നമ്മുടെ മുന്നിലെ ചോദ്യ ചിഹ്നം??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ