2014, ഏപ്രിൽ 16, ബുധനാഴ്‌ച

ഷര്‍ട്ട് ഊരല്‍ സമ്പ്രദായം എതിര്‍ക്കപ്പെടെണ്ടത് തന്നെ ??!!

തിരെഞ്ഞെടുപ്പ് തിരക്കിനിടയില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്ത ഒരു പ്രസ്താവനയാണ് എസ്. എന്‍. ഡി.പി. നേതാവ് ആയ വെള്ളാപ്പള്ളി നടേശന്റെ അമ്പലങ്ങളില്‍ ഷര്‍ട്ട...്‌ ധരിച്ചു കയറാന്‍ ഉള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രസ്താവന.

രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപ്പെട്ട് ഒരു തനി തറയെ പ്പോലെ സംസാരിക്കുന്ന ഈഴവ സമുദായത്തിന് നാണക്കേടു ഉണ്ടാക്കിയിരുന്ന ഒരു നേതാവ്, പലപ്പോഴും തിരെഞ്ഞെടുപ്പ് കഴിഞ്ഞു വിജയികളുടെ ഫലം വന്നാല്‍ സമദൂരക്കാരന്‍ സുകുമാരന്‍ നായരെ പോലെ എട്ടുകാലി മമ്മൂഞ്ഞ് വേഷം കെട്ടുന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ സാധാരണ അധികമാരും ശ്രദ്ധിക്കാറില്ല, ചര്‍ച്ച ചെയ്യപ്പെടാറും ഇല്ല.

തന്റെയും അത് വഴി സമുദായത്തിന്റെയും വില സ്വയം കളഞ്ഞു കുളിച്ചത് കൊണ്ടാണിത് സംഭവിച്ചത്. സംഗതി എന്തായാലും വളരെ നാളുകള്‍ക്ക് ശേഷം വെള്ളാപ്പള്ളി കാര്യമായ ഒരു കാര്യം പറഞ്ഞിരിക്കുന്നു. അതിനു വേണ്ടത്ര പ്രാധാന്യം കിട്ടിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു പറയാം !! കാരണം അത് ഗൌരവമായ ഒരു കാര്യമാണ്, സ്വല്‍പ്പം പുരോഗമനപരവുമാണ്.

കര്‍ണ്ണാടകത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഉള്ള മഹാക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഷര്‍ട്ട്‌ ധരിക്കാതെ കയറാനും സ്വന്തമായി പൂജ നടത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും എന്നാല്‍ കേരളത്തില്‍ അത് ഇല്ല എന്നും അത് കൊണ്ട് ആ അവകാശം നേടിയെടുക്കാന്‍ അതിനു വേണ്ടി ശബ്ദിക്കണമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞതിന്റെ സാരം !!

പക്ഷെ ആര് ശബ്ദിക്കാന്‍? വൈക്കത്തും ഗുരുവായൂരിലും അടക്കം നടന്ന സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തവര്‍ ആരാണ്? സമരം നയിച്ചത് ആരാണ്? വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റ്കാര്‍. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ കയറി തോഴാനുള്ള സ്വാതന്ത്ര്യവും അവകാശവും ലഭിച്ചത് ഇത്തരം നിരന്തരമായ സമരങ്ങളിലൂടെ ആയിരുന്നു.

നമ്പൂതിരി നായര്‍ കൂട്ട് കേട്ടിനെതിരെ ഈഴവ ശിവനെ പ്രതിഷ്ടിച്ചു കൊണ്ടായിരുന്നു നാരായണ ഗുരു ഇത്തരം കാര്യങ്ങളെ തുടക്കത്തില്‍ ചോദ്യം ചെയ്തിരുന്നത്. ഇന്ന് ഈഴവ ക്ഷേത്രങ്ങളില്‍ ഇത്തരം പരിഷ്ക്കാരം നടപ്പിലാക്കാന്‍ ആദ്യം ശ്രമിക്കുക. ഒപ്പം മറ്റ് ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിക്കുക.

ഭക്തന്മാര്‍ കൂട്ടമായി ഇതിനോരുമ്പെട്ടു ചെന്നാല്‍ ഈ ആചാരവും മാറ്റാവുന്നതെയുള്ളൂ!! മാറ്റപ്പെടാന്‍ കഴിയാത്ത ഒരു ആചാരവും ഇവിടെയില്ല!! ഓരോ അമ്പലത്തിനും ഓരോ ആചാരം ഉണ്ടാകും അത് നമ്മള്‍ കണ്ണുമറച്ചു അങ്ങ് ആചരിക്കണം എന്ന് വാദിക്കുന്നവര്‍ ഒരു കാര്യം ആലോചിക്കണം. ഈ അമ്പലം ഉണ്ടാക്കിയത് ആരാണ്? അവിടുത്തെ പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത് ആരാണ്? അവിടുത്തെ ആചാരങ്ങള്‍ ഉണ്ടാക്കിയതും നടപ്പില്‍ വരുത്തുന്നതും ആരാണ്?

ഇതൊക്കെ ഉണ്ടാക്കാനും നടപ്പിലാക്കാനും കഴിയുമെങ്കില്‍ അതില്‍ മാറ്റം വരുത്താനും അവര്‍ക്ക് കഴിയില്ലേ? ഒരു ദേവതക്ക് രണ്ടു സംസ്ഥാനങ്ങളില്‍ രണ്ടു രീതിയിലുള്ള ആചാര ക്രമങ്ങള്‍ ആചരിക്കേണ്ട ആവശ്യമില്ലല്ലോ??

വസ്ത്രധാരണത്തിന്റെ കാര്യത്തിലുള്ള ഈ കാര്‍ക്കശ്യ സ്വഭാവം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല. കാലത്തിനനുസരിച്ച് ആചാര ക്രമത്തില്‍ മാറ്റം വരുന്നുണ്ടല്ലോ? അതിന്റെ പേരില്‍ ആരുടെയും വിശ്വാസം ഒന്നും തകര്‍ന്നു പോകുന്നില്ലല്ലോ?

ചൂരിദാറും, പാവാടയും, സാരിയും, ദാവണിയും ധരിച്ചു അമ്പലത്തില്‍ കയറാം എന്നാല്‍ മുണ്ട് ധരിച്ചു ഷര്‍ട്ടും ബനിയനും ഊരി മാത്രമേ പുരുഷന്മാര്‍ അമ്പലത്തില്‍ കയറാവൂ എന്ന് ശഠിക്കുന്നതില്‍ ഒരു അര്‍ത്ഥവും കാണുന്നില്ല. ഏതു ഹിന്ദു ധര്മ്മത്തിലാണ് ഇക്കാര്യം വിശദമായി പറഞ്ഞിട്ടുള്ളത് ?

നമ്മള്‍ തന്നെ ഉണ്ടാക്കിയ ഒരു ആചാരം നമ്മള്‍ തന്നെ മാറ്റേണ്ടിയിരിക്കുന്നു. തിരുത്തേണ്ടിയിരിക്കുന്നു, പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. അതിനു എതിര് നില്‍ക്കുന്നവരുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടെണ്ടത് തന്നെയാണ്. അത്തരക്കാരെ പൊതുസമൂഹത്തില്‍ തുറന്നു കാണിക്കുകയും വേണം!!

ഇക്കാര്യത്തില്‍ ആരോഗ്യകരമായ ഒരു സംവാദം നടത്തെണ്ടതുമാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ